കൃപാവസന്തം-18 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിപ്പിൻ (1 പത്രോ 5:7). അർഥവത്തായൊരു ജീവിതത്തിനു ബൈബിൾ നൽകുന്ന പാഠമാണിത്. ഉണർന്നിരിക്കുക! നിദ്ര വിട്ടുണരുക! വിളക്കുതെളിച്ച് എതിരേൽക്കുക! ജാഗരൂകരായിരിക്കുക! “ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു’’ എന്നാണ് വഴിയോര നിർദേശം. അതെ. അപകടങ്ങളെല്ലാം ഉണർന്നിരിപ്പുകളുടെ അഭാവമാണ്. ഇവിടെ ആരാണ് ഉറങ്ങുന്നത് അല്ലേ? രാവും പകലുമില്ലാതെ ഉൗണും ഉറക്കവുമില്ലാതെ മൊബൈലും വാട്സ് ആപ്പുമായിരിക്കുന്നവർക്ക് എന്തുറക്കം? ഉറങ്ങുന്നില്ലെങ്കിലും നാമാരും ഉണർവുള്ളവരല്ല എന്നതാണ് സത്യം.
മൊബൈലിൽ സംസാരിച്ചുകൊണ്ടുപോകുന്ന അമ്മ, കാറിൽനിന്നു കുഞ്ഞിനെ എടുക്കാൻ മറന്നുപോകുന്ന ജാഗ്രതാശൂന്യമായ ഒരു കാലമല്ലേ ഇത്? അതിനാൽ സമചിത്തരായി ഉണർന്നിരിക്കാനാണ് നോന്പുവിചാരം. സ്വർണക്കട്ടിയും മണ്കട്ടയും സമഭാവനയോടെ വീക്ഷിക്കുന്നവനെയാണ് സമചിത്തനെന്നു ഭാരതം വിളിക്കുന്നത്. ജിതാത്മാന പ്രശാന്തസ്യ പരമാർത്ഥാസമാഹിത ശീതോഷ്ണ സുഖദുഃഖേഷു തഥാ മാനാപമാനയോ (ഗീത 6,7) തന്റെമേൽ വിജയം വരിച്ചവൻ, ഈശ്വരനിൽ മനസർപ്പിച്ച്, സുഖത്തിലും ദുഃഖത്തിലും ചൂടിലും തണുപ്പിലും ഇളക്കമില്ലാത്ത മനസോടെ സ്വച്ഛനും ശാന്തനുമായിരിക്കും. പ്രളയം കണ്ട് പേടിക്കയുമരുത്; വരൾച്ചകണ്ടു വാടുകയുമരുത്. ഇവ രണ്ടും സംഭവ്യമാകയാൽ പ്രപഞ്ചനാഥനായ ഈശ്വരനിൽ ചിത്തം അർപ്പിക്കാൻ പോന്ന ഉള്ളുറപ്പും അവയെ അതിജീവിക്കാനുള്ള സൂക്ഷവും ജാഗ്രതയും ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഉണർന്നിരിക്കേണ്ടത് സർപ്പങ്ങളെപ്പോലെ വിവേകത്തോടെയാവണം. ഇടംവലം പ്രഹരങ്ങൾ ഏറ്റാലും ശിരസിനെ ക്ഷതമേൽക്കാതെ കാക്കുക എന്നതാണ് സർപ്പവിവേകം.
തിന്മകൾ നന്മകൾക്കുമീതെ കൊടികെട്ടുന്ന കാലമാണിത്. “അതിനെന്താണിത്ര കുഴപ്പം?’’ എന്നാണ് ഒരു തലമുറ ചോദ്യമുതിർക്കുന്നത്. കുഴപ്പങ്ങൾ പോലും മനസിലാക്കാൻ വിവേചന നഷ്ടപ്പെടുന്നത് ശുഭസൂചനയല്ല. ആയതിനാൽ നിദ്രവിട്ടു സമചിത്തതയോടെ ഉണർന്നിരിക്കാം. “യാത്രക്കാരാ താങ്കൾ നിദ്രയിലാണോ? മുന്നിലും പിന്നിലുമുയരുന്ന ശബ്ദങ്ങളും കോലാഹലങ്ങളും കേട്ടില്ലെന്നോ? ഓരോ ചലനത്തോടൊപ്പവും ഓരോ ആത്മാവ് അനന്തതയിൽ വിലയം പ്രാപിക്കുന്നു! കാവൽക്കാരാ ഉണർന്നിരിക്കുക. ഉറക്കം നിനക്ക് ഭൂഷണമല്ല!’’ (റൂമി).
ഉണർന്നിരിക്കുക
12:57 AM Mar 21, 2019 | Deepika.com