തിരുവനന്തപുരം: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ ആറു വയസുകാരന് മരണമടഞ്ഞതിനെ തുടര്‍ന്ന് ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ . വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മലപ്പുറത്തു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ഏഴു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി, പരസ്പര ബന്ധമില്ലാതെയുള്ള പെരുമാറ്റം, കഠിനമായ തലവേദന, ഓക്കാനം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അവരെ കര്‍ശനമായി നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ അവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയയ്ക്കാനും സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ച കുട്ടിയുടെ വീടും പരിസരവും വിദഗ്ധ സംഘം സന്ദര്‍ശിച്ച് പഠനം നടത്തി വരുന്നു. പക്ഷികളുടേയും കൊതുകുകളുടേയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച് പരിസരത്ത് വെസ്റ്റ് നൈല്‍ വൈറസില്ലെന്ന് ഉറപ്പു വരുത്തും.
കൊതുക് വഴി വെസ്റ്റ് നൈല്‍ പകരുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. വെസ്റ്റ് നൈല്‍ പരത്തുന്ന ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകള്‍ മലിന ജലത്തിൽ വളരുന്നതിനാല്‍ മലിനജലം കെട്ടി നില്ക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനും പ്രാധാന്യം നല്കുന്നു. ഇതോടൊപ്പം ഓടകള്‍, സെപ്റ്റിക് ടാങ്ക്, ബെൻഡ് പൈപ്പ് എന്നിവയുടെ ചോര്‍ച്ചകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതാണ്.
വെസ്റ്റ് നൈലിനേക്കാളും പേടിക്കേണ്ട ജപ്പാന് ജ്വരത്തെ ചെറുക്കുന്നതിനും പ്രാധാന്യം നല്കുന്നു. കൊതുക് പരത്തുന്ന ഈ രോഗം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മരണ സംഖ്യ 30 ശതമാനത്തോളമാണ്. ജപ്പാന് ജ്വരത്തെ പ്രതിരോധിക്കാന്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും ഒന്നര വയസുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നുണ്ട്.
മലപ്പുറത്തും കോഴിക്കോടും വാക്സിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വെസ്റ്റ് നൈല്‍: അതീവ ജാഗ്രതയെന്ന് ആരോഗ്യ വകുപ്പ്
12:57 AM Mar 21, 2019 | Deepika.com