കോതമംഗലം: നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിലും സഭാതർക്കത്തെത്തുടർന്നു സംഘർഷാവസ്ഥ. ഓർത്തഡോക്സ് വിഭാഗം വൈദികനും ഏതാനും പേരും അനുകൂല കോടതിവിധിയുമായി ഇന്നലെ പളളിയിൽ പ്രവേശിച്ച് അധികാരം സ്ഥാപിക്കാനെത്തിയത് ഇടവകാംഗങ്ങളായ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ ചേർന്നു തടഞ്ഞു.
ഓർത്തഡോക്സ് വിഭാഗം വൈദികൻ ഫാ. കുര്യാക്കോസ് പള്ളിപ്പാട്ട് ആണു പന്ത്രണ്ടോളം പേർക്കൊപ്പം ഇന്നലെ രാവിലെ പത്തോടെ വികാരിയായി ചുമതലയേൽക്കാനെത്തിയത്. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തുന്നതറിഞ്ഞു കഴിഞ്ഞ രണ്ടു ദിവസമായി പള്ളിനിറഞ്ഞ് യാക്കോബായ വിശ്വാസികൾ അഖണ്ഡ പ്രാർഥന നടത്തിവരികയായിരുന്നു. വൻ പോലീസ് സംഘവും രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു.
പള്ളിയിൽ പ്രവേശിക്കുന്നതിന് സംരക്ഷണം നൽകാനാവില്ലെന്ന് ഓർത്തഡോക്സ് വൈദികനെ നേരത്തെതന്നെ പോലീസ് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇടപെട്ടാൽ മതിയെന്നാണ് പോലീസിന് നിർദേശം ലഭിച്ചിരുന്നത്. ഒരു കാരണവശാലും ഓർത്തഡോക്സ് വൈദികനെയും ഒപ്പമുള്ളവരെയും പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ നിലപാട്.
അവർ മുദ്രാവാക്യം വിളിച്ച് വൈദികനെതിരേ പ്രതിഷേധമുയർത്തി. യാക്കോബായ വിഭാഗം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയും വിശ്വാസികൾക്കൊപ്പമുണ്ടായിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്താനുള്ള നീക്കം ആരംഭിച്ചതു മൂതൽ യാക്കോബായ വിശ്വാസികൾ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. രണ്ട് മണിക്കൂറോളം കാത്തുനിന്നശേഷം പന്ത്രണ്ടോടെ ഫാ. കുര്യാക്കോസ് പള്ളിപ്പാട്ടും സംഘവും മടങ്ങി.
നാഗഞ്ചേരി പള്ളിയിൽ തർക്കം സംഘർഷത്തിൽ
12:57 AM Mar 21, 2019 | Deepika.com