കായംകുളം: വിവാഹ തട്ടിപ്പ് നടത്തുന്ന യുവതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35)യാണ് അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ചാണു നേരിൽ കണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റു ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണു കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽനിന്ന് മൂന്നു പവന്റെ മാല ശാലിനി വാങ്ങി. തന്റെ കൈവശമിരുന്ന മാല അഞ്ചു പവന്റേതാണെന്നു പറഞ്ഞു യുവാവിനു നൽകുകയും ചെയ്തു. പിന്നീട് ഇവർ ജ്വല്ലറിയിൽ പോയും ആഭരണങ്ങൾവാങ്ങി. ഒാച്ചിറ ക്ഷേത്ര ദർശനം കഴിഞ്ഞുവരവേയാണ് യുവതിയെ പരിചയമുള്ള ചിലർ കാണുന്നത്. യുവതി തട്ടിപ്പുകാരിയാണെന്നു ഇവർ യുവാവിനെ അറിയിക്കുകയും നേരത്തെ വന്ന ടിവി വാർത്തയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെ യുവതി തനിക്കു സമ്മാനിച്ച മാല യുവാവ് പരിശോധിപ്പിച്ചപ്പോൾ മുക്കുപണ്ടമാണെന്നു വ്യക്തമായി. തുടർന്നാണ് കേസ് നൽകിയത്.
യുവാവിന്റെ പെരുമാറ്റത്തിൽനിന്ന് പന്തികേടു തോന്നിയ യുവതി സ്ഥലംവിടാനായി കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, കായംകുളം എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയതായി യുവതി സമ്മതിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇവർക്കെതിരേ കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.
വിവാഹത്തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിനി പിടിയിൽ
12:54 AM Mar 21, 2019 | Deepika.com