തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ സംസ്ഥാനത്തെ ഒമ്പത് എംഎൽഎമാർ. എൽഡിഎഫിന്റെ ആറു പേരും യുഡിഎഫിന്റെ മൂന്നും. പതിമ്മൂന്നു സിറ്റിംഗ് എംപിമാരും മത്സരരംഗത്തുണ്ട്.
സിപിഎമ്മിന്റെ പി. കരുണാകരൻ ഒഴികെയുള്ള എല്ലാ സിറ്റിംഗ് എംപിമാരും മത്സരിക്കുന്നു. യുഡിഎഫിന്റെ സിറ്റിംഗ് എംപിമാരിൽ കോണ്‍ഗ്രസിന്റെ നാലു പേരാണു മത്സരിക്കാനുള്ളത്. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.കെ. രാഘവൻ എന്നിവർ. വയനാട് എംപി എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്നാണു പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ മത്സരത്തിനില്ലെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാലും മത്സരത്തിൽ നിന്നു പിന്മാറി. എറണാകുളത്ത് പ്രഫ. കെ.വി. തോമസിനു പകരം ഹൈബി ഈഡൻ എംഎൽഎയ്ക്കാണു നറുക്കു വീണത്.
മുസ്ലിംലീഗിന്റെ എംപിമാരാ യ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും വീണ്ടും മത്സരിക്കുന്നു. ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ എംപി യും വീണ്ടും മത്സരിക്കുകയാണ്. സിപിഐയുടെ ഏക എം.പി. സി.എൻ ജയദേവനു സീറ്റ് കിട്ടി യില്ല.
സിപിഎം നാല് സിറ്റിംഗ് എംഎൽഎമാരെ ഇത്തവണ പരീക്ഷിക്കുന്നു- വീണാ ജോർജ്, എ.എം. ആരിഫ്, പി.വി. അൻവർ, എ. പ്രദീപ്കുമാർ എന്നിവരെ. സിപിഐ ആകട്ടെ അവരുടെ നാലു സീറ്റിൽ രണ്ടിലും എംഎൽഎമാരെ മത്സരിപ്പിക്കുന്നു. സി. ദിവാകരനും ചിറ്റയം ഗോപകുമാറും. യുഡിഎഫിലെ സ്ഥാനാർഥികളായ മൂന്ന് എംഎൽഎമാരും കോണ്‍ഗ്രസിന്റേതാണ്- അടൂർ പ്രകാശും കെ. മുരളീധരനും ഹൈബി ഈഡനും.
മത്സരിക്കാൻ ഒമ്പത് എംഎൽഎമാർ; 13 സിറ്റിംഗ് എംപിമാർ
01:54 AM Mar 20, 2019 | Deepika.com