കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതിയുത്തരവ് ചോദ്യം ചെയ്തു മുൻമന്ത്രി കെ.എം. മാണി നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ എട്ടിനു വീണ്ടും പരിഗണിക്കും. തുടരന്വേഷണ ഉത്തരവും കേസിന്റെ പ്രഥമവിവര റിപ്പോർട്ടും റദ്ദാക്കാനാണ് കെ.എം. മാണി ഹർജി നൽകിയത്.
തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഇടക്കാല ഉത്തരവിൽ തനിക്കെതിരായ പരാമർശങ്ങളുണ്ടെന്നും ഇതു നീക്കണമെന്നും ഹർജിയിൽ ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. വിജിലൻസ് കോടതി ഇക്കാര്യത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ഇടക്കാല ആവശ്യം ഈ ഘട്ടത്തിൽ ഉന്നയിക്കേണ്ടെന്നു സിംഗിൾബെഞ്ച് പറഞ്ഞു.
2018 സെപ്റ്റംബർ 18 ലെ ഇടക്കാല ഉത്തരവിൽ തുടരന്വേഷണം നടത്താനും ഇതിനു സർക്കാരിന്റെ അനുമതി വാങ്ങാനുമാണു വിജിലൻസ് കോടതി നിർദേശിച്ചത്. സർക്കാരിന്റെ അനുമതി വേണമെന്ന നിർദേശം ഹർജിക്കാരനു ഗുണകരമാണ്. ഇതിനെ എതിർക്കുന്നതെന്തിനാണെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.
ബാർകേസ്: കെ.എം.മാണി നൽകിയ ഹർജി മാറ്റി
01:54 AM Mar 20, 2019 | Deepika.com