തിരുവനന്തപുരം: ദിവസങ്ങളായി അനിശ്ചിതത്വം നിറഞ്ഞുനിന്ന വടകരയിൽ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് കെ. മുരളീധരനിൽനിന്നു സ്ഥിരീകരണം ഉണ്ടായത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടന ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായി മുരളീധരന്റെ സ്ഥാനർഥിത്വം അണികൾ അറിയുന്നത്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർക്കിടയിലും വടകരയിലെ സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യമാണു പ്രധാന ചർച്ചയായി നിന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോ വി.എം. സുധീരനോ മത്സരിച്ചേക്കുമെന്നായിരുന്നു അണികൾക്കിടയിൽ സംഭാഷണം.
കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടത്തിയ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയോ തുടർന്നു സംസാരിച്ച വി.എം. സുധീരനോ എം.എം. ഹസനോ മുരളീധരന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യാതൊരു സൂചനയും നല്കിയുമില്ല. പരിപാടികൾ ആരംഭിച്ചുകഴിഞ്ഞപ്പോളാണ് മുരളീധരൻ എത്തിച്ചേർന്നത്. തിങ്ങിനിറഞ്ഞ സ്റ്റേജിൽ മുൻനിരയിൽ തന്നെയായിരുന്നു മുരളീധരന്റെ ഇരിപ്പിടം.
ചടങ്ങിനിടെ നേതാക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ എത്തുന്നുണ്ടായിരുന്നു. നാലാമനായി പ്രസംഗിക്കാൻ കെ. മുരളീധരനെ യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ക്ഷണിച്ചതു വടകരയിലെ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാർഥിയെന്ന പരാമർശത്തോടെയായിരുന്നു. ഇതോടെ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർ മുദ്രാവാക്യവും ആർപ്പുവിളികളുമായി ആഹ്ളാദം അറിയിച്ചു.
വടകരയിൽ മത്സരിക്കാൻ മുരളീധരൻ സന്നദ്ധത അറിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ വടകരയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് മുരളീധരൻ പ്രസംഗത്തിൽ പരാമർശങ്ങൾ ഒന്നും നടത്തിയില്ല. മുരളീധരൻ പ്രസംഗം അവസാനിപ്പിച്ചപ്പോൾ എം. വിൻസെന്റ് എംഎൽഎ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഡോ. ശശി തരൂരും മറ്റു യുഡിഎഫ് നേതാക്കളും മുരളീധരനെ അഭിനന്ദിക്കാനായി ഓടിയെത്തി.
വേദിയിൽനിന്നു പുറത്തക്കു മുദ്രാവാക്യം വിളിയോടെ പ്രവർത്തകർ മുരളീധരനെ യാത്രയാക്കി. വടകരയിൽ കോണ്ഗ്രസിന്റെ വൻമതിലെന്നാണു മുരളീധരനെ പ്രവർത്തകർ വിശേഷിപ്പിച്ചത്.
തോമസ് വർഗീസ്
വടകരയിലെ സ്ഥാനാർഥിത്വം മുരളീധരൻ വ്യക്തമാക്കിയതു തരൂരിന്റെ പ്രചാരണവേദിയിൽ
01:18 AM Mar 20, 2019 | Deepika.com