പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനികളെ ശബരിപീഠത്തിനു സമീപം തടഞ്ഞതിനും കൈയേറ്റം ചെയ്തതിനും എട്ടു പേർക്കെതിരേ കേസ്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 10 പേർക്കെതിരേയും കേസുണ്ട്.
കണ്ടാലറിയാവുന്ന ശബരിമല കർമസമിതി പ്രവർത്തകർക്കെതിരേയാണ് പന്പ പോലീസ് കേസെടുത്തത്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു പന്പ സിഐ പറഞ്ഞു. തിങ്കളാഴ്ച രാത്രി 7.40ഓടെ മരക്കൂട്ടത്താണ് സ്ത്രീകളെ തടഞ്ഞത്. ഇവർക്ക് 50 വയസിലധികം പ്രായം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തലയിൽ തുണി ഇട്ടിരുന്നതിനാൽ യുവതികളാണെന്നു ധരിച്ച് തടയുകയായിരുന്നു. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പമാണ് ഇവർ ശബരിമല ദർശനത്തിനെത്തിയത്. ശബരിപീഠത്തിനു സമീപമെത്തിയപ്പോൾ പത്തോളം വരുന്ന കർമസമിതി പ്രവർത്തകർ സ്ത്രീകളോടു പ്രായം തെളിയിക്കുന്നതിനുള്ള രേഖ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച ഇവരെ കർമസമിതി പ്രവർത്തകർ പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തുവെന്നു പോലീസ് പറഞ്ഞു. പ്രശ്നത്തിൽ ഇടപെട്ട പോലീസുമായും കർമസമിതി പ്രവർത്തകർ വാക്കേറ്റമുണ്ടാക്കി.
സ്ത്രീകളുടെ മൊഴിയെടുത്തശേഷം സ്ത്രീത്വത്തെ അപമാനിച്ചതിനുൾപ്പെടെ ഒരു കേസും പോലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസും പന്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മരക്കൂട്ടം വരെയെത്തിയ ആറ് യുവതികളെ കർമ സമിതി പ്രവർത്തകർ തടഞ്ഞിരുന്നു. നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിൽ ടൂർ പാക്കേജ് മുഖേന എത്തുന്ന ഇതര സംസ്ഥാനക്കാരായ യുവതികളാണ് സന്നിധാനം പാതയിലൂടെ എത്തുന്നത്. ഇവരെ പോലീസ് തടഞ്ഞിരുന്നില്ല.
ഇതിനിടെ, തിങ്കളാഴ്ച രാത്രി സന്നിധാനം എസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം മർദിച്ചെന്നാരോപിച്ചു കോട്ടയം സ്വദേശി ഗണേശ് എന്നയാൾ പരാതി നൽകി. പരിക്കേറ്റ ഗണേശിനെ ആശുപത്രിയിലാക്കാൻ പോലീസ് വിസമ്മതിച്ചതായും പരാതിയിലുണ്ട്. കർമസമിതി പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കു മാർച്ചും നടന്നു.
ശബരിമല ദർശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞ സംഭവം: 18 പേർക്കെതിരേ കേസ്
01:18 AM Mar 20, 2019 | Deepika.com