ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി(44)യെ തെരഞ്ഞെടുത്തു. ഇതു രണ്ടാംതവണയാണ് കൃഷണൻനമ്പൂതിരി മേൽശാന്തിയാകുന്നത്. 2011 ഒക്ടോബർ മുതൽ 2012 മാർച്ച് വരെ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു.
കൂറ്റനാട് തെക്കേവാവന്നൂർ പൊട്ടക്കുഴി മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിയുടെയും ചെത്തല്ലൂർ കറുത്തേടത്ത് ദേവകി അന്തർജനത്തിന്റെയും മകനാണ്. ഗുരുവായൂർ തെക്കേബ്രാഹ്മണ സമൂഹത്തിനടുത്താണ് താമസം. കഴിഞ്ഞ 20 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ ചെയ്തുവരുന്നു.
അച്ഛൻ നീലകണ്ഠൻ നമ്പൂതിരിയിൽനിന്നും സഹോദരൻ പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയിൽനിന്നും പൂജകളും താന്ത്രിക ചടങ്ങുകളും പഠിച്ചു. അച്ഛൻ നീലകണ്ഠൻ നമ്പൂതിരി രണ്ടു പ്രാവശ്യവും ജ്യേഷ്ഠസഹോദരന്മാരായ നാരായണൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി എന്നിവർ ഓരോ പ്രാവശ്യവും ക്ഷേത്രത്തിൽ മേൽശാന്തിമാരായിട്ടുണ്ട്.
ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് വീണ്ടും മേൽശാന്തിയാകാൻ കഴിഞ്ഞതെന്നു പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ബാലുശേരി പാലക്കാട് മനയ്ക്കൽ ശുഭയാണ് ഭാര്യ. ദേവിക, പാർവതി, ഹരി എന്നിവർ മക്കളാണ്.
ക്ഷേത്രത്തിൽ 12 ദിവസത്തെ ഭജനത്തിനുശേഷം ഈമാസം 31നു രാത്രി അത്താഴപൂജയ്ക്കുശേഷം സ്ഥാനചിഹ്നമായ ശ്രീകോവിലിന്റെ താക്കോൽകൂട്ടം ഏറ്റുവാങ്ങിയാണ് കൃഷ്ണൻ നമ്പൂതിരി ചുമതലയേൽക്കുക. ഏപ്രിൽ ഒന്നുമുതൽ ആറുമാസമാണ് കാലാവധി.
പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
01:07 AM Mar 20, 2019 | Deepika.com