തിരുവനന്തപുരം: ജനാധിപത്യചേരിയിലെ വോട്ട് ഭിന്നിപ്പിക്കുന്നതിലൂടെ സിപിഎം പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി ഡോ.ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. ജനാധിപത്യ മതേതരചേരികളുടെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയെ അധികാരത്തിൽനിന്നും പുറത്താക്കാൻ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ലോക്സഭയിൽ വർധിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയണ്.
യുഡിഎഫ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടും. ജനാധിപത്യം വിജയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ജനങ്ങൾക്ക് ഒരുപയോഗവുമില്ലാത്ത ഭരണമാണ് മോദിയുടേത്. അഞ്ചുവർഷത്തെ ഭരണം കൊണ്ട് മോദി ജനങ്ങളെ വഞ്ചിച്ചു. നമ്മൾ കൈവരിച്ച സ്വാതന്ത്ര്യവും മതേതരത്വവും നിലനിർത്താനുള്ള പോരാട്ടമാണ് നടക്കുന്നത്. മോദിക്ക് ഇനിയൊരു അവസരം നൽകുകയെന്ന മടയത്തരം നാം കാട്ടിയാൽ ഭരണഘടനാ സ്ഥാപനങ്ങളെ പൂർണമായും ബിജെപി തച്ചുടയ്ക്കും.
ബിജെപിക്ക് അടിത്തറയില്ലാത്ത സംസ്ഥാനമായതിനാൽ കേരളത്തിനു ലഭിക്കേണ്ട പല അവകാശങ്ങളും മോദി നിരസിച്ചു. അതിനുദാഹരണമാണ് പ്രളയാനന്തര കേരള നിർമിതിക്കായി ഗൾഫ് നാടുകൾ നൽകിയ 700 കോടി സ്വീകരിക്കുന്നതിൽ തടസവാദം ഉന്നയിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സിപിഎം പരോക്ഷമായി ബിജെപിയെ സഹായിക്കുന്നു: ഉമ്മൻ ചാണ്ടി
01:07 AM Mar 20, 2019 | Deepika.com