കണ്ണൂർ: കേരളത്തിന്റെ ഉള്ളിൽ കിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ സിപിഎം പ്രവർത്തകർ കോൺഗ്രസിനൊപ്പം. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണു മാഹി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ഇടതുപക്ഷത്തിനു സ്ഥാനാർഥികളില്ല. കാരണം തമിഴ്നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് സഖ്യത്തിനൊപ്പമാണു സിപിഎമ്മും സിപിഐയും.
സഖ്യത്തിന്റെ ധാരണപ്രകാരം പുതുച്ചേരി സീറ്റ് കോൺഗ്രസിനാണ്. കേരളത്തിൽ പരസ്പരം പോരടിക്കുമ്പോൾ മാഹിയിലെ ഇടതുപക്ഷ പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്യണമെന്നർഥം.
മാഹിയിലെ സിപിഎമ്മിന്റെ സംഘടനാസംവിധാനം കണ്ണൂർ ജില്ലയ്ക്കു കീഴിലാണെന്നതാണു മറ്റൊരു പ്രത്യേകത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽ കോൺഗ്രസിന്റെ കുത്തക തകർത്ത് 2,139 വോട്ടുകൾക്ക് ഇ. വത്സരാജിനെ തോൽപ്പിച്ചാണ് ഇടതുസ്വതന്ത്രനായ ഡോ. വി. രാമചന്ദ്രൻ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ടുതേടേണ്ട അവസ്ഥയിലാണു മാഹിയിലെ സിപിഎം, സിപിഐ പ്രവർത്തകർ.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടുന്ന പുതുച്ചേരി മണ്ഡലത്തിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസിലെ ആർ. രാധാകൃഷ്ണൻ കോൺഗ്രസിലെ വി. നാരായണ സ്വാമിയെ 60,854 വോട്ടുകൾക്കു പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സ്വതന്ത്രർ ഉൾപ്പെടെ 30 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
സിപിഐ, എഐഡിഎംകെ, ഡിഎംകെ, പട്ടാളിമക്കൾ കക്ഷി, എഎപി തുടങ്ങിയ കക്ഷികളുടെ സ്ഥാനാർഥികളും ഇതിൽ ഉൾപ്പെടും. ഇടതുപക്ഷത്തിന് സിപിഐ സ്ഥാനാർഥി ആർ. വിശ്വനാഥൻ 12,709 വോട്ടുകളാണു നേടിയിരുന്നത്. എന്നാൽ ഇത്തവണ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം ഇരു മുന്നണികളിലായി അണിചേർന്നിരിക്കുകയാണ്.
പി.ടി. പ്രദീഷ്
കേരളത്തിൽ നേർക്കുനേർ; മാഹിയിൽ ഒപ്പം
01:07 AM Mar 20, 2019 | Deepika.com