കൃപാവസന്തം-17 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഇതാ, ഇന്നു ഞാൻ നിന്റെ മുന്പിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു (നിയ 30:15). തെരഞ്ഞെടുപ്പുകളുടെ കാലമാണിത്. പ്രചരണങ്ങളും പ്രകടനങ്ങളുംകൊണ്ട് രാഷ്ട്രീയപാർട്ടികളും അണികളും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്ന കാലം. ദൈവം മനുഷ്യന് നൽകിയിരിക്കുന്ന വിശിഷ്ടമായൊരു ദാനമാണ് സ്വാതന്ത്ര്യം.
ആദിമാതാപിതാക്കൾ മുതൽ ഇന്നോളം മനുഷ്യൻ ചില തെറ്റായ തെരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യദുരുപയോഗങ്ങളും നടത്തിയതിന്റെ പരിണിതഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണവും ഈ തെറ്റായ തെരഞ്ഞെടുപ്പുകൾ തന്നെ! ഭരണാധികാരികൾ മുതൽ ഭക്ഷണസാധനങ്ങൾവരെ തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളാണല്ലോ. ഇവിടെ മനുഷ്യനെ നയിക്കേണ്ട മാനദണ്ഡം എന്താണെന്ന് ബൈബിളും മറ്റുമതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നുണ്ട്: നല്ലത് കൊള്ളുക, മോശമായത് തള്ളുക. പ്രമാണങ്ങളും പ്രബോധനങ്ങളുമെല്ലാം ഈ നന്മയുടെ മാർഗത്തിലേക്കുള്ള ചൂണ്ടുപലകകളാണ്.
ഉറച്ചതീരുമാനങ്ങളാണ് ഇവിടെ ആവശ്യം. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ. ലക്ഷ്യബോധമില്ലാതെ നദിയിലേക്ക് എടുത്തുചാടുന്നവരെപ്പോലെയാണ് ആധുനിക മനുഷ്യനെന്നാണ് ചിന്തകർ പറയുന്നത്. ആഴമോ ചുഴിയോ അറിയാതെ ഒഴുക്കിനൊത്ത് ഒഴുകുന്ന ബുദ്ധിമാന്ദ്യം സംഭവിച്ചവർ!
ആന്തരികവും ബാഹ്യവുമായ തെരഞ്ഞെടുപ്പുകളുടെ മാനദണ്ഡമിതാണ്; ധർമസ്യതത്ത്വം നി ഹിതം ഗുഹായാം. മഹാജനോ യേന ഗത സ പന്ഥാ. (ധർമത്തിന്റെ സത്ത ഗുഹയിൽ മറഞ്ഞിരിക്കുന്നു.
മഹത്തുക്കൾ ഏതു സ്വീകരിച്ചോ അതാണ് നമ്മുടെയും വഴി). ധർമസത്യങ്ങളും നേരായമാർഗവും സ്വീകരിച്ച സജ്ജനങ്ങളും വിശുദ്ധരുമായുള്ളവരുടെ പാത പിന്തുടരുക എന്നതാണ് ശരി. പരബ്രഹ്മത്തിലേക്ക് മിഴിനട്ട് വിശ്വപ്രേമം കർമമാക്കി ജീവിച്ചവർ എന്നും നന്മയുടെ തെരഞ്ഞെടുപ്പു നടത്തിയവരും നന്മയ്ക്കുവേണ്ടി അർപ്പണം ചെയ്തവരുമാണ്. മനുഷ്യന്റെ കഴിവിലും മികവിലും ആശ്രയിച്ചല്ല അവർ തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്നത്. മറിച്ച് പരമനന്മയായ ഈശ്വരനെ ധ്യാനമനനം ചെയ്താണ്. മഹത്ത്വം എന്നത് ബോധപൂർവകമായ തെരഞ്ഞെടുപ്പിന്റെയും അച്ചടക്കത്തിന്റെയും ഫലമാണ്; അയഞ്ഞ ലോകത്തിന്റെയോ പൊതുവത്കരണത്തിന്റെയോ ഫലമല്ല. “എന്നെ പൊതിഞ്ഞിരിക്കുന്നത് പൊടിയുടെയും മൃത്യുവിന്റെയും കച്ചയാണ്. ഞാനവയെ വെറുക്കുന്പോഴും സ്നേഹപൂർവം മാറോടണയ്ക്കുന്നു’(ടഗോർ). കതിരും പതിരും വേർതിരിക്കാനുള്ള തിരിച്ചറിവിനായി നോന്പുനോൽക്കാം.
തെരഞ്ഞെടുപ്പ്
12:53 AM Mar 20, 2019 | Deepika.com