കൊച്ചി: മറ്റു സംസ്ഥാനങ്ങളിലെ കൽപിത സർവകലാശാലകൾ ഓഫ് കാന്പസ് സെന്ററുകളുമായി കേരളത്തിലെത്തും. ഒരു സ്ഥാപനം അടുത്ത അധ്യയനവർഷംതന്നെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങുമെന്നാണു വിവരം. അയൽ സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികളിൽ നല്ലൊരു പങ്കിനെ കേരളത്തിൽ പിടിച്ചുനിർത്താൻ പുതിയ സാഹചര്യം വഴിയൊരുക്കും.
അക്കഡേമിക് നിലവാരത്തിന്റെ അടിസ്ഥാനത്തിൽ 60 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിപുലമായ സ്വയംഭരണാധികാരം നൽകാൻ യുജിസി കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചിരുന്നു. അഞ്ചു കേന്ദ്രസർവകലാശാലകൾ 21 സർവകലാശാലകൾ 24 കൽപിത സർവകലാശാലകൾ രണ്ടു സ്വകാര്യ സർവകലാശാലകൾ എട്ടു സ്വയംഭരണ കോളജുകൾ എന്നിവയാണ് പട്ടികയിലുണ്ടായിരുന്നത്. സ്വന്തം സംസ്ഥാനത്തിനു പുറത്ത് ഓഫ് കാന്പസ് സെന്ററുകൾ തുടങ്ങാൻ ഇവയ്ക്ക് അനുമതിയുണ്ട്.
ഇതിന്റെ ചുവടുപിടിച്ചാണു മറ്റു സംസ്ഥാനങ്ങളിലെ കൽപിത സർവകലാശാലകൾ കേരളത്തിൽ എത്തുന്നത്. നിലവിൽ തങ്ങളുടെ സ്ഥാപനങ്ങളിൽ ആയിരക്കണക്കിനു മലയാളി വിദ്യാർഥികൾ പഠിക്കുന്നത് ഇവരെ കേരളത്തിലേക്കു വരാൻ പ്രേരിപ്പിക്കുന്നു.
കൽപിത സർവകലാശാലകൾ പുറത്തുനിന്നു കേരളത്തിലേക്ക്
12:53 AM Mar 20, 2019 | Deepika.com