കൊച്ചി: മലയാറ്റൂർ ഡിവിഷനിലെ വനമേഖലയിൽ കഴിയുന്ന 218 ആദിവാസി കുടുംബങ്ങളെ ഉരുളൻതണ്ണി തേക്ക് പ്ലാന്റേഷനിൽ പുനരധിവസിപ്പിക്കാനുള്ള നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകാമെന്ന് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആദിവാസി പുനരധിവാസത്തിനു തീരുമാനമെടുത്തിട്ടും തുടർനടപടി വൈകുന്നതിനെതിരേ വാരിയം കോളനി ആദിവാസി പുനരധിവാസ സമിതിയടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
മണ്ണാൻ, മുതുവാൻ സമുദായത്തിലുള്ള ഇവരുടെ കുടുംബങ്ങൾക്ക് വീടിനും അനുബന്ധ നിർമാണങ്ങൾക്കുമായി 15 സെന്റ് വീതമുള്ള പ്ലോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നിൽക്കുന്ന 786 തേക്കുകൾ ഉൾപ്പെടെ 1836 മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. സർക്കാരിന് ഇതിനനുമതി നൽകിയ ഹൈക്കോടതി ഇതിന് ആറാഴ്ച സമയവും അനുവദിച്ചു. പുനരധിവാസത്തിനുള്ള ഭൂമിയിൽ ശേഷിക്കുന്ന 9020 തേക്ക് മരങ്ങൾ മുറിക്കുന്ന കാര്യം ആദിവാസികളുടെ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചു തീരുമാനിക്കാമെന്നും ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ അപേക്ഷ ലഭിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര വനം മന്ത്രാലയം തീരുമാനമെടുക്കണമെന്നും വിധിയിൽ പറയുന്നു.
മലയാറ്റൂർ വനമേഖലയിലെ 938 ഏക്കർ വരുന്ന വാരിയം കോളനിയിൽ നിന്നാണ് ഇവരെ ഉരുളൻതണ്ണി തേക്ക് - ഇലവ് പ്ലാന്റേഷനിലേക്ക് മാറ്റാൻ പദ്ധതി തയാറാക്കിയത്. എന്നാൽ ഇതിനു കേന്ദ്ര-വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ ഇവരെ പുനരധിവസിപ്പിക്കുന്നത് തേക്ക് - ഇലവ് പ്ലാന്റേഷനിലേക്കായതിനാൽ വനഭൂമിയല്ലെന്നും ആനിലയ്ക്ക് വനനശീകരണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വനമേഖലയിൽ വനേതര പ്രവർത്തനങ്ങൾക്കാണ് വിലക്കുള്ളത്.
മലയാറ്റൂർ ഡിവിഷനിലെ ആദിവാസി പുനരധിവാസം: നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകാമെന്നു ഹൈക്കോടതി
01:27 AM Mar 19, 2019 | Deepika.com