കൊച്ചി: ശബരിമലയിലെ പോലീസ് അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ഉദാസീനത അപലപനീയമാണെന്നു ഹൈക്കോടതി വാക്കാൽ പറഞ്ഞു. ശബരിമലയിൽ ഭക്തരെ ആക്രമിച്ച പോലീസുകാർക്കെതിരേ നടപടി വേണമെന്ന ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഇന്നലെ ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയിരുന്നു. ഇക്കൂട്ടത്തിലാണു പോലീസ് അക്രമങ്ങൾ ചോദ്യം ചെയ്യുന്ന ഹർജിയും ഹൈക്കോടതി പരിഗണിച്ചത്.
ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾ നിലവിലില്ലെന്നും സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിൽ ഇത്തരമൊരു ആവശ്യം ഇപ്പോൾ പരിഗണിക്കണോയെന്നു ഹൈക്കോടതി ചോദിച്ചു. തുടർന്നു ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
ശബരിമലയിൽ അക്രമം നടത്തിയ മൂന്നു പോലീസുകാരെ തിരിച്ചറിഞ്ഞെന്നും വിവിധ ബറ്റാലിയനുകളിൽനിന്നുള്ള മറ്റുള്ളവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണെന്നും സർക്കാർ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിനാൽ ഇവരെ വീണ്ടും വിന്യസിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും തുടർനടപടിക്ക് സാവകാശം വേണമെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാരിന്റെ മറുപടി മതിയായതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യശേഷിയിൽ സംശയമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. മറ്റു ചില വിഷയങ്ങൾ ഉന്നയിച്ചു നൽകിയ പത്ത് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.
ശബരിമല: അന്വേഷണത്തിലെ ഉദാസീനത അപലപനീയമെന്നു ഹൈക്കോടതി
01:26 AM Mar 19, 2019 | Deepika.com