തിരുവനന്തപുരം: സംവിധായകൻ റോഷൻ ആൻഡ്രൂസ് ഗുണ്ടകളുമായെത്തി തന്റെ വീട് അക്രമിച്ചെന്നു കാണിച്ച് നിർമാതാവ് ആൽവിൻ ആന്റണി ഡിജിപിക്കു പരാതി നൽകി. ഇന്നലെ രാവിലെ പതിനൊന്നരയോടെ നിർമാതാക്കളുടെ സംഘടനയുടെ ഭാരവാഹികൾക്കൊപ്പം ഡിജിപി ഓഫീസിലെത്തിയാണ് ആൽവിൻ ആന്റണി ഡിജിപിക്കു പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി കൊച്ചി പനമ്പിള്ളി നഗറിലുള്ള ആൽവിൻ ആന്റണിയുടെ വീട്ടിലേക്ക് റോഷൻ ആൻഡ്രൂസ് ഗുണ്ടകളുമായെത്തുകയും വീട്ടിൽക്കയറി മർദിക്കുകയും ചെയ്തെന്നാണു പരാതി. ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോണ് ആന്റണിയും റോഷൻ ആൻഡ്രൂസും തമ്മിലുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.
പരാതിയിന്മേൽ നടപടികൾ വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനൽകിയതായി ആൽവിൻ ആന്റണി അറിയിച്ചു. പറഞ്ഞുതീർക്കാവുന്ന പ്രശ്നം അക്രമത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്വം റോഷൻ ആൻഡ്രൂസിനാണെന്നും റോഷൻ ആൻഡ്രൂസുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ ഡിജിപിയെ കണ്ടതിനുശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. റോഷൻ ആൻഡ്രൂസിന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിർദേശം നൽകിക്കഴിഞ്ഞതായും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, അക്രമത്തിനിരയായത് താനാണെന്നു കാണിച്ച് റോഷൻ ആൻഡ്രൂസും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരേ നിർമാതാവ് ആൽവിൻ ആന്റണി പരാതി നൽകി
01:26 AM Mar 19, 2019 | Deepika.com