കൊച്ചി: വൈദികൻ സിനിമാ സംവിധായകനാകുന്നു. ‘കാറ്റിനരികെ’ എന്ന ഫീച്ചർ ഫിലിമിലൂടെ കപ്പൂച്ചിൻ വൈദികനായ ഫാ. റോയി കാരയ്ക്കാട്ട് ആണു സിനിമാ സംവിധാനരംഗത്തേക്കു ചുവടുവയ്ക്കുന്നത്. വിശ്വാസത്തെ മുറുകെ പിടിച്ചു പച്ചയായ ജീവിതമൂല്യങ്ങളെ കാൻവാസിൽ പകർത്തുകയാണ് കോട്ടയം സെന്റ് ജോസഫ്സ് പ്രോവിൻസ് അംഗമായ റോയിയച്ചൻ.
അന്പതോളം കലാകാരൻമാർ അണിനിരക്കുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നതു കപ്പൂച്ചിയൻ ക്രിയേഷൻസാണ്. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പ്രധാന വേഷമിടുന്ന ചിത്രത്തിൽ നായകനായി അശോകനും നായികയായി സിനി ഏബ്രഹാമും എത്തുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അന്യനാട്ടിൽ എത്തിപ്പെടുന്ന ജോണിയും ഭാര്യയും അവരുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണു സിനിമ പറയുന്നത്.
ജോണിയായി അശോകനും ഭാര്യ ആനിയായി സിനി ഏബ്രഹാമും അഭിനയിക്കുന്നു. സിദ്ധാർഥ് ശിവ, ചാലി പാലാ, എ.എസ്. ജോബി, രജീഷ് പുറ്റാട്, ജിത്തു ജോണി, അനിൽ കുവളശേരി, ടി.എസ്. ആശാദേവി, വർഗീസ് കൈതാരം, മാസ്റ്റർ അഥുൽ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. ഡോ. എൽ. ആന്റണിയും ഫാ. റോയി കാരയ്ക്കാട്ടുമാണു കഥ എഴുതിയിരിക്കുന്നത്. സ്മിറിൻ സെബാസ്റ്റ്യനും ഫാ. റോയി കാരയ്ക്കാട്ടും ചേർന്നു തിരക്കഥ തയാറാക്കി. ഷിനുബ് ടി. ചാക്കോയാണു കാമറ. വിശാൽ ജോണ്സന്റെ ഗാനരചനയിൽ നോബിൾ പീറ്റർ സംഗീതം പകരുന്നു.
പത്തനംതിട്ട കൊല്ലമുള സ്വദേശിയായ ഫാ. റോയി 2002-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. അസീസി മാസികയുടെ എഡിറ്ററായിരുന്നു. ജീവൻ ബുക്സിന്റെ മാനേജരായും പ്രവർത്തിച്ചു. 2008-ൽ പഠനമേഖലയിലേക്കു വീണ്ടും കടന്നു. ജേർണലിസത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. ചങ്ങനാശേരിയിലെ മീഡിയാ വില്ലേജിൽ എംഎ സിനിമാ പഠനം നടത്തുന്നു. സിനിമയെ സംബന്ധിച്ചുള്ള പഠനത്തിൽ പിഎച്ച്ഡിക്കു ശ്രമിക്കുന്നു.
നിരവധി ടെലിഫിലിമുകളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും ചെയ്തിട്ടുണ്ട്. ലാസ്റ്റ് ഡ്രോപ് എന്ന ഷോർട്ട് ഫിലിം കൽക്കട്ട ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക അവാർഡിന് അർഹമായി.
ജോണ്സണ് വേങ്ങത്തടം
സിനിമാ സംവിധായകനായി കപ്പൂച്ചിൻ വൈദികൻ
01:26 AM Mar 19, 2019 | Deepika.com