തിരുവനന്തപുരം: ഹാരിസണ്‍സ് ഉൾപ്പെടെ നിയമവിരുദ്ധമായി കൈവശം വച്ച ഭൂമിയിൽ നിന്നു കരം സ്വീകരിക്കാനുള്ള തീരുമാനത്തേക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ സിറ്റിംഗ് ജഡ്ജിയോ സുപ്രീം കോടതി റിട്ടയേർഡ് ചീഫ് ജസ്റ്റീസോ നടത്തുന്ന ഉന്നതതല അന്വേഷണമാണ് ആവശ്യം.
മുഖ്യമന്ത്രി, റവന്യുമന്ത്രി ഉൾപ്പെടെയുള്ള അധികാരികളുടെയും മുൻ റവന്യു സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, കൊല്ലം കളക്ടർ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും നടപടികളെപ്പറ്റിയും ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിൽ ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകർക്ക് വന്നിട്ടുള്ള വീഴ്ചകളെപ്പറ്റിയും മുൻ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ നേടിയ സർക്കാർ അനുകൂല വിധികൾ ഇപ്പോൾ ഹൈക്കോടതിയിൽ എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
ഹാരിസണ്‍സ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളിൽനിന്നും കരം സ്വീകരിക്കാനും മരം മുറിക്കാനും അനുവാദം നൽകുന്ന നിലവിലുള്ള സർക്കാർ നടപടികളുടെ പിന്നിൽ വൻ രാഷ്ട്രീയ അഴിമതിയാണ് നടന്നിട്ടുള്ളത്.
കരം സ്വീകരിക്കുന്നതിലൂടെ ഇല്ലാത്ത ഉടമസ്ഥാവകാശം ഹാരിസണിനും കൂട്ടർക്കും നൽകുന്നതിന് നിയമപ്രാബല്യം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നു സുധീരൻ ചൂണ്ടിക്കാട്ടി.
കരം സ്വീകരിക്കാനുള്ള തീരുമാനം: ജുഡീഷൽ അന്വേഷണം വേണമെന്നു സുധീരൻ
01:12 AM Mar 19, 2019 | Deepika.com