കോഴിക്കോട്: വടകര ലോക്സഭാസീറ്റില് യുഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കുമെന്ന് ആര്‍എംപിഐ. വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ തോല്‍വിയാണു ലക്ഷ്യം.
യുഡിഎഫിന്റെ നയങ്ങളോടു യോജിപ്പില്ലെങ്കിലും ജയരാജന് വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നു തീരുമാനിച്ചാണ് പിന്തുണ. വടകരയില്‍ മത്സരിക്കാത്തതിനാല്‍ ഒരു മണ്ഡലത്തിലും മത്സരിക്കില്ല. മറ്റിടങ്ങളില്‍ എന്തു നിലപാടെടുക്കണമെന്നു മണ്ഡലം കമ്മിറ്റികള്‍ക്കു തീരുമാനിക്കാമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു.
വടകര ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ ആര്‍എംപിഐ മത്സരിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം തന്നെയാണു വടകരയില്‍ നടക്കുന്നതെന്ന് ആര്‍എംപിഐ നേതാവ് കെ.കെ.രമ പറഞ്ഞു. വെറുമൊരു തെരഞ്ഞെടുപ്പായല്ല, രാഷ്ട്രീയ സമരമായാണ് ഇതിനെ കാണുന്നത്. വടകരയിലെ വോട്ടര്‍മാരെ അപമാനിക്കലാണ് ഈ സ്ഥാനാര്‍ഥിത്വം. ജയരാജനെതിരേ വോട്ട് ചെയ്യുക എന്നതാണു ലക്ഷ്യം. അതിനാലാണു യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനം മുഴുവന്‍ അക്രമരാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പങ്കുചേരുമെന്നും രമ പറഞ്ഞു. പാര്‍ട്ടി രൂപീകരിച്ച ശേഷം എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇത്തവണ ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫിന്റെ പ്രചാരണത്തില്‍ സജീവമായി പങ്കുചേരുമെന്നും ആര്‍എംപിഐയുടെ അവസാന വോട്ടും യുഡിഎഫിന് നല്‍കുമെന്നും നേതാക്കൾ പറഞ്ഞു.
ജയരാജൻ ജയിക്കാതിരിക്കാൻ ആര്‍എംപി യുഡിഎഫിനെ പിന്തുണയ്ക്കും
01:09 AM Mar 19, 2019 | Deepika.com