കോലഞ്ചേരി: വരിക്കോലി പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം. തർക്കം സംഘർഷത്തിലെത്തിയതോടെ മൃതദേഹം സംസ്കരിക്കാതെ പള്ളിയിൽനിന്നു തിരിച്ചുകൊണ്ടുപോയി. മറ്റക്കുഴി പാലത്തടത്തിൽ സാറാമ്മ പൗലോസിന്റെ (ലിസി-44) മൃതദേഹമാണു സംസ്കരിക്കാൻ കഴിയാതെ വന്നത്. ബന്ധുക്കൾ തിരികെകൊണ്ടുപോയ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യാക്കോബായ വിഭാഗക്കാരിയാണു ലിസി. വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം വരിക്കോലി സെന്റ മേരീസ് പള്ളിയിലേക്കു സംസ്കാരത്തിനായി എത്തിച്ചപ്പോൾ തർക്കം ഉടലെടുക്കുകയായിരുന്നു. യാക്കോബായ വിഭാഗം പുരോഹിതനു സംസ്കര ശുശ്രൂഷ നടത്താൻ കോടതിവിധി പ്രകാരം അനുവാദമില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വിഭാഗം തടഞ്ഞു. ഇതിനെ ചോദ്യംചെയ്ത യാക്കോബായ വിഭാഗം, സംസ്കര ശുശ്രൂഷ നടത്താൻ കോടതിയുടെ അനുവാദം ലഭിച്ചിട്ടുണ്ടെന്നു വാദിച്ചു.
മൂവാറ്റുപുഴ ആർഡിഒ സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറോളം പള്ളിയുടെ കവാടത്തിനു മുന്നിൽ വച്ചിട്ടും ഒത്തുതീർപ്പാകാതെ വന്നതോടെ തിരികെകൊണ്ടുപോകുകയായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്തു മൂവാറ്റുപുഴ ഡിവൈഎസ്പി സജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തു വിന്യസിച്ചിരുന്നു.
വരിക്കോലി പള്ളിയിൽ തർക്കം; മൃതദേഹം തിരികെക്കൊണ്ടുപോയി
01:09 AM Mar 19, 2019 | Deepika.com