വൈക്കം: വാഹന അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മരണ വിവരം പോലീസിനെ അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിവരമറിഞ്ഞ പോലീസ് വീട്ടിലെത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം വീണ്ടും ബന്ധുക്കൾക്ക് വിട്ടു നൽകി.
വൈക്കം മറവൻതുരുത്ത് ഐഎച്ച് ഡി പി കോളനിയിൽ പാലച്ചുവട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ശാരദ (65) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. വിവരം പോലീസിനെ അറിയിക്കാതെ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.
വിവരമറിഞ്ഞ് ഇന്നലെ രാവിലെ 10 നാണ് പോലീസ് മറവൻതുരുത്തിലെ വീട്ടിലെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോയത്. 11.30 ന് സംസ്കാരം നടന്നിരുന്നെങ്കിൽ വാഹന അപകടത്തിനു കേസെടുത്ത പോലീസും ധർമ്മസങ്കടത്തിലാകുമായിരുന്നു. ഫെബ്രുവരി ഒൻപതിന് വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു സമീപത്തെ വളവിൽ വച്ച് സ്വകാര്യ ബസിടിച്ചായിരുന്നു ശാരദയ്ക്ക് പരിക്കേറ്റത്.13ന് ഇതു സംബന്ധിച്ചു വൈക്കം പോലീസ് കേസെടുത്തിരുന്നു. അപകടനില തരണം ചെയ്ത് വീട്ടിൽ വന്ന ശാരദയ്ക്ക് വീണ്ടും അസുഖം കൂടിയതിനെത്തുടർന്ന് 15 ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ചികിൽസയിലിരിക്കെ തിങ്കളാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം സംസ്കരിച്ചു. കൈലാസൻ ഏകമകനാണ്.അപകടത്തിൽ മരണപ്പെട്ടയാളുടെ മരണ വിവരം പോലീസിനു കൈമാറാത്തതിനു ആശുപത്രി അധികൃതരിൽ നിന്നു വിശദീകരണം തേടുമെന്നും വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായും വൈക്കം പോലീസ് അറിയിച്ചു.
മരണവിവരം പോലീസിനെ അറിയിച്ചില്ല; ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
01:09 AM Mar 19, 2019 | Deepika.com