അടിമാലി: പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഒഴുവത്തടം ചാമകണ്ടത്തിൽ സജ്ജു സത്യനാണ് (22) അടിമാലി പോലീസിന്റെ പിടിയിലായത്.
രണ്ടുമാസം മുന്‍പ് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് അടിമാലി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് ഡ്രൈവറായ സജ്ജു പിടിയിലായത്. അടിമാലി സിഐ കെ. സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാവിലെ സജ്ജുവിന്റെ വീട്ടിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി എട്ടിന് ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർഥിനിയെ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെണ്‍കുട്ടി നിരവധിതവണ ലൈംഗിക പീഡനത്തിന് ഇരയായതായും തെളിഞ്ഞു.
സ്കൂൾ ബസില്ലാതിരുന്ന ഘട്ടങ്ങളിൽ പെണ്‍കുട്ടി പ്രതിയുടെ ജീപ്പിലായിരുന്നു വിദ്യാലയത്തിൽ എത്തിയിരുന്നത്. പെണ്‍കുട്ടിക്കു സജ്ജുവുമായുള്ള ബന്ധം മറ്റു സുഹൃത്തുക്കൾക്കറിയാമായിരുന്നെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തശേഷം നൂറുകണക്കിനു ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തിയിരുന്നു. മുന്നൂറിൽപരം ആളുകളിൽനിന്നു വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് സജ്ജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.പീഡനത്തിനു ശേഷം താൻ പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകളും സന്ദേശങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും ഏതുസമയവും പോലീസ് പിടിയിലാകുമെന്നു പ്രതീക്ഷിച്ചിരുന്നതായും പ്രതി പോലീസിനു മൊഴി നൽകി.
എസ്ഐ ബേസിൽ തോമസ്, എഎസ്ഐ സി.ആർ. സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.യു. അജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വിദ്യാർഥിനിയുടെ മരണം: യുവാവ് പിടിയിൽ
12:53 AM Mar 19, 2019 | Deepika.com