തിരുവനന്തപുരം: പ്രളയത്തിൽ സർവീസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് പുതിയ സർവീസ് ബുക്ക് നൽകുന്നതിനായുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പ്രളയം മൂലമോ പ്രളയബാധിത പ്രദേശങ്ങളിലെ ക്രമീകരണത്തിന്റെ ഭാഗമായോ സർവീസ് ബുക്ക് നഷ്ടപ്പെട്ട കേസുകളിലാണ് ഉത്തരവിലെ നിർദേശങ്ങൾ ബാധകമായിട്ടുള്ളത്. മറ്റേതെങ്കിലും സാഹചര്യത്തിൽ സർവീസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഇതു ബാധകമല്ല. ഇക്കാര്യം ബന്ധപ്പെട്ട നിയമനാധികാരികൾ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവിലെ നിർദേശങ്ങൾ ചുവടെ: സർവീസ് ബുക്ക് നഷ്ടപ്പെട്ടവരുടെ ജനനത്തീയതിയുടെ ആധികാരികത പരിശോധിക്കുന്നതിന് അവർ അവസാനം പഠിച്ച സ്കൂളിലെയോ കോളജിലെയോ അഡ്മിഷൻ രജിസ്റ്ററിന്റെയോ എസ്എസ്എൽസി ബുക്കിന്റെയോ പകർപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണം. ഇതല്ലാത്ത സാഹചര്യത്തിൽ കേരള സർവീസ് റൂൾസ് ഭാഗം മൂന്ന് ചട്ടം 143 നു ചുവടെയുള്ള ഒന്ന്(രണ്ട്) പ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കണം.
ലഭ്യമായ ശമ്പള ബിൽ രജിസ്റ്റർ, അക്വിറ്റൻസ്, ഇൻക്രിമെന്റ് രജിസ്റ്റർ, നിയമനം സംബന്ധിച്ച രേഖകൾ എന്നിവ സ്പാർക്കുമായി ഒത്തു നോക്കി ജീവനക്കാരുടെ ശന്പളം അലവൻസുകൾ മുതലായവയുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണ്. അച്ചടക്ക നടപടി, ലീവ്, അനധികൃത ഹാജരില്ലായ്മ എന്നിവ പരിശോധിക്കേണ്ടതാണ്.
പൂർവ സേവനം സംബന്ധിച്ച് പൂർവ ഓഫീസ് മേലധികാരിയിൽ നിന്നും നൽകുന്ന സർവീസ് സർട്ടിഫിക്കറ്റ് തൊട്ടടുത്ത ഉയർന്ന ഉദ്യോഗസ്ഥന്റെ മേലൊപ്പ് ചാർത്തേണ്ടതാണ്. അത് മാത്രമേ സർവീസ് ബുക്ക് പുനസൃഷ്ടിക്കുന്നതിനായി ഉപയോഗിക്കാവൂ.
ലഭിക്കുന്ന അപേക്ഷകൾ അതത് നിയമനാധികാരി വിശദമായി പരിശോധിച്ച് പുനസൃഷ്ടിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.
ഇതു സംബന്ധിച്ച വിഷയങ്ങളിൽ എന്തെങ്കിലും വിശദീകരണമോ വ്യക്തതയോ ആവശ്യമുണ്ടെങ്കിൽ 0471-2518764 എന്ന ടെലിഫോണ് നന്പരിലോ, finpend ept@gmail.com എന്ന ഇ-മെയിൽ മുഖേനയോ ധനകാര്യവകുപ്പുമായി ബന്ധപ്പെടണം.
സർവീസ് ബുക്ക് നിയമാനുസൃതമായാണോ പുനഃസൃഷ്ടിച്ചതെന്ന് ഓഡിറ്റ് ടീമുകൾ പരിശോധിക്കണമെന്നും ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളിൽ പറയുന്നു.
പ്രളയത്തിൽ സർവീസ് ബുക്ക് നഷ്ടപ്പെട്ടവർക്കു പുതിയ ബുക്ക് : സർക്കാർ ഉത്തരവായി
12:53 AM Mar 19, 2019 | Deepika.com