കൃപാവസന്തം-16 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ജോസഫ് നീതിമാനായിരുന്നു (മത്താ 1:19). രീതികളെല്ലാം നീതിയിലാക്കിയ ഒരു മനുഷ്യന്റെ പേരാണ് ജോസഫ്. ചിന്തകളും വാക്കുകളും പ്രവൃത്തികളുമെല്ലാം നീതിയിലാക്കിയവൻ! സ്വർഗത്തിന്റെയും ഭൂമിയുടെയും അമൂല്യനിധികളായ കന്യാമറിയത്തെയും ക്രിസ്തുവിനെയും സ്വന്തമാക്കിയ ധനവാൻ! തിരുസഭയുടെ കാവൽക്കാരനും തിരുക്കുടുംബത്തിന്റെ സംരക്ഷകനുമൊക്കെയാകാൻ ഇതിലും യോഗ്യത മറ്റാർക്കാണ്? സന്പൂർണകുംഭോ ന കരോതി ശബ്ദം -നിറകുടം ഒച്ചയുണ്ടാക്കില്ല എന്നുപറഞ്ഞതു പോലെ വാക്കുകളേക്കാൾ പ്രവൃത്തിയിലൂടെ ഒരു ജീവിതത്തിന്റെ നിറവ് കാട്ടിത്തന്ന മനുഷ്യൻ! സ്വപ്നം കാണാനും വെല്ലുവിളികൾ നേരിടാനും അടിത്തറയുള്ളൊരു വ്യക്തിത്വം സ്വന്തമാക്കാനും ഒച്ചവയ്ക്കേണ്ട കാര്യമില്ല, കർമബോധവും കൃത്യതയും മതി.
ദൈവിക പദ്ധതികൾ ധീരോദാത്തമായി സ്വീകരിക്കുകയും നടപ്പാക്കുകയുമാണ് യൗസേപ്പ്. അസാമാന്യ പാടവത്തോടെ തനിക്കേൽപ്പിച്ചുതന്ന ഒരു കുടുംബത്തിന്റെ സകലവിധത്തിലുമുള്ള സംരക്ഷ സാധ്യമാക്കിയ വ്യക്തിത്വം. ദൈവത്തിന്റെ സ്വപ്നവും മറ്റൊന്നല്ലല്ലോ- നമ്മിലൊരാളും നശിക്കാൻ പാടില്ല, രക്ഷിക്കപ്പെടണം. ജോസഫ് ഏറ്റെടുത്തതും നടപ്പിലാക്കിയതും ഇതേ ദൈവികദൗത്യമാണ്.
നമ്മൾ കാണുന്ന സ്വപ്നങ്ങളെ വ്യഖ്യാനിക്കാനുള്ള ദിനമാണിന്ന്. സകലരെയും സകലതിനെയും രക്ഷിക്കുന്ന സ്വപ്നങ്ങളാവണം നമ്മുടേത്. ഉൗട്ടുനേർച്ചകൾ പെരുപ്പിക്കുന്നതിനേക്കാൾ വിശുദ്ധ യൗസേപ്പിന്റെ സുകൃതങ്ങൾ ജീവിക്കാനുള്ള ഉത്സാഹമാണു വേണ്ടത്.
ആരെയും അപമാനിക്കാതിരിക്കാനുള്ള നീതിബോധമായിരുന്നു അദ്ദേഹത്തിന്റേത്. അപമാനങ്ങളും ചെളിവാരിയെറിയലുകളും ശീലമാക്കിയ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ-മത പശ്ചാത്തലങ്ങളിൽ നമ്മൾ കൈക്കൊള്ളേണ്ട നീതിബോധമാണിത്. കഠിനാധ്വാനത്തിന്റെയും കർമശുദ്ധിയുടെയും പരിപക്വതയാണ് ജോസഫ്. മേരിയും ക്രിസ്തുവുമടങ്ങുന്ന ഒരു കുടുംബത്തെ എത്ര സൂക്ഷ്മതയോടെയാണ് അദ്ദേഹം മാറോടു ചേർത്തുപിടിക്കുന്നത്. ഉൗണിലും ഉറക്കത്തിലും സ്വപ്നത്തിലുമെല്ലാം അവരായിരുന്നു പ്രഥമവിചാരം, അവരുടെ സംരക്ഷണത്തെക്കുറിച്ചായിരുന്നു കേട്ടതും പറഞ്ഞതും പ്രവർത്തിച്ചതും. ശബ്ദമുഖരിതമായ ഈ ലോകത്ത്, യൗസേപ്പിനെപ്പോലെ ആഴമായൊരു മൗനം നമുക്കും അനിവാര്യമാണ്; ദൈവസ്വരം കേൾക്കാനൊരു മൗനം! ആരെയും മുറിപ്പെടുത്താതിരിക്കാനൊരു നീതിബോധം! കർത്തവ്യനിരതമായൊരു കർമശൈലി!
രീതികൾ നീതിയിലാക്കിയ മനുഷ്യൻ
12:53 AM Mar 19, 2019 | Deepika.com