തിരുവനന്തപുരം: എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ നിന്നു നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയിൽ മാറ്റിയെഴുതുന്ന സംഘപരിവാർ കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് ഈ നടപടി.
നവോത്ഥാന മുന്നേറ്റങ്ങളെയും വിശിഷ്യ ഇന്ത്യയിലെ ദളിത്, പിന്നോക്ക വിഭാഗങ്ങൾ നടത്തിയ പോരാട്ടങ്ങളെയുമാണ് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിലും വിശിഷ്യ സ്ത്രീ വിമോചന ചരിത്രത്തിലും സുപ്രധാനമായ പങ്കുവഹിച്ച മാറുമറയ്ക്കൽ സമരവും ഒഴിവാക്കിയിരിക്കുകയാണ്. അക്കാലത്തെ സാമൂഹ്യനീതിയുടെ പൊള്ളത്തരങ്ങളെ തുറന്നുക്കാട്ടുന്ന പുസ്തകമാണ് സി. കേശവന്റെ ജീവിതസമരം എന്ന ആത്മകഥ. അതിലെ ഭാഗങ്ങളും ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിതരും പിന്നോക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂർവ്വം തമസ്കരിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളേയും ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുള്ള ഇടപെടലാണ് ഇതെന്ന് സ്പഷ്ടം. നവോത്ഥാന മൂല്യങ്ങളെ പാഠപുസ്തകത്തിൽ കൂടുതലായി ഉൾപ്പെടുത്തി സമത്വത്തിന്റെ ആശയങ്ങൾ ഏറ്റവും പ്രചരിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്ന ഘട്ടത്തിലാണ് അവയെ തിരസ്കരിക്കുന്ന നടപടി എൻസിഇആർടിയിൽ നിന്നു ഉണ്ടായിട്ടുള്ളത്.നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളിൽ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന്തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻസിഇആർടി പാഠഭാഗം ഒഴിവാക്കിയത് അപലപനീയം: മുഖ്യമന്ത്രി
12:53 AM Mar 19, 2019 | Deepika.com