തിരുവനന്തപുരം/കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്സ് ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഹൈക്കമ്മീഷണർ ന്യൂസിലൻഡ് പോലീസ് അധികൃതരുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിനകം മൃതദേഹം വിട്ടുനൽകുമെന്നാണ് പോലീസ് അധികൃതർ ഹൈക്കമ്മീഷണറെ ഇന്നലെ രാവിലെ അറിയിച്ചത്. മൃതദേഹം വിട്ടുകിട്ടിയാൽ നാലു ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു.
ന്യൂസിലൻഡിൽ പോലീസ് കസ്റ്റഡിയിലുള്ള മൃതദേഹം മേൽനടപടികൾക്കുശേഷം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. എംബാം ചെയ്യുന്നതിന് നാലു ദിവസം വേണ്ടിവരുമെന്നാണ് അറിയുന്നത്. വിമാനത്തിൽ സിംഗപ്പുർവഴിയോ ദുബായ് വഴിയോ മൃതദേഹം നാട്ടിൽ എത്തിക്കാനാണു തീരുമാനം.
വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണു തിരുവള്ളൂരിലെ പൊന്നാത്ത് അബ്ദുൾ നാസറിന്റെ ഭാര്യയും ന്യൂസിലൻഡിലെ എംടെക് വിദ്യാർഥിനിയുമായ അൻസി ഭീകരന്റെ വെടിയേറ്റു മരിച്ചത്.
അൻസിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടിയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്
02:36 AM Mar 18, 2019 | Deepika.com