പീരുമേട്: മലന്പണ്ടാര വിഭാഗത്തിൽപെട്ട ദന്പതികളുടെ നവജാതശിശു വനത്തിനുള്ളിൽ മരിച്ചു. വള്ളക്കടവ് വനത്തിനുള്ളിൽ താമസിക്കുന്ന ശങ്കരൻ(കുഞ്ഞുമോൻ) -ബിന്ദു ദന്പതികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം മറവുചെയ്ത ശേഷമാണ് ഇവർ വിവരം പുറത്തു പറഞ്ഞത്.
പെരിയാർ കടുവസങ്കേതത്തിലെ വള്ളക്കടവിലുള്ള വനംവകുപ്പിന്റെ കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 21ന് ബിന്ദു കുഞ്ഞിനു ജന്മംനൽകി. ഭാരക്കുറവും ശാരീരികാസ്വാസ്ഥ്യവുംമൂലം അവശനിലയിലായ കുട്ടിയെ ഫെബ്രുവരി 14ന് ആദിവാസി ക്ഷേമവകുപ്പ് വനപാലകരുടെ സഹായത്തോടെ കോട്ടയത്തെ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
എന്നാൽ, ഒരാഴ്ച ആശുപത്രിയിൽ തങ്ങിയ ശേഷം ദന്പതികൾ കുട്ടിയുമായി വനത്തിലേക്കു മടങ്ങി. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം വനത്തിനുള്ളിൽ മറവുചെയ്ത ശേഷമാണ് ശങ്കരൻ വനപാലകരെ വിവരമറിയിച്ചത്. തുടർന്ന് ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാർ പോലീസും സ്ഥലത്തെത്തി.
1.1 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. മലന്പണ്ടാര വിഭാഗത്തിലെ ആചാരമനുസരിച്ചു ജനിച്ച കുഞ്ഞിനു ആദ്യ ദിവസം മുലപ്പാൽ നൽകില്ല. 30 ദിവസത്തേക്കു ഭർത്താവിനോ ബന്ധുക്കൾക്കോ അമ്മയെയും നവജാത ശിശുവിനെയും കാണാൻ അനുവാദമില്ല. ഇതുകൊണ്ടാണ് ആശുപത്രിയിൽ പോകാൻ പോലും ഇവർ തയാറാകാതിരുന്നതെന്നു സംശയിക്കുന്നു. കുട്ടിയുടെ മരണ ശേഷം ദന്പതികൾ ഉൾവനത്തിലേക്കു താമസം മാറ്റിയതായും വനപാലകർ പറയുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ തീരെ താത്പര്യമില്ലാത്തവരാണ് മലന്പണ്ടാര ഗോത്രവിഭാഗം.
രണ്ടു മാസം പ്രായമുള്ള കുഞ്ഞ് വനത്തിനുള്ളിൽ മരിച്ചു
02:36 AM Mar 18, 2019 | Deepika.com