തൊടുപുഴ: സീറ്റു തർക്കത്തിന്റെ പേരിൽ ഉയർന്ന വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ലെന്നു പ്രഖ്യാപിച്ചു കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ കേരള കോണ്ഗ്രസ് - എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
പിന്നാലെ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസും അദ്ദേഹത്തെ വസതിയിലെത്തി സന്ദർശിച്ചു. ഇന്നലെ രാവിലെ മോൻസ് ജോസഫ് എംഎൽഎയ്ക്കൊപ്പമാണ് പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയിലെത്തി തോമസ് ചാഴികാടൻ കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റു നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ചാഴികാടന് എല്ലാ വിജയാശംസകളും നേർന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന ഉറപ്പ് നൽകിയാണ് ജോസഫ് മടക്കിയയച്ചത്. സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം അവസാനിച്ചെന്നും പാർട്ടിയിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിനായി പോരാടുമെന്നും പി.ജെ.ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ചാഴികാടന്റെ സന്ദർശനം. ഇതോടെ യുഡിഎഫ് ക്യാന്പിലും ഉണർവായി.
ഉച്ചകഴിഞ്ഞാണു ഡീൻ കുര്യാക്കോസ് പി.ജെ.ജോസഫിന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. പൂർണ പിന്തുണ നല്കുമെന്നു പറഞ്ഞ ജോസഫ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ നേതൃനിരയിൽനിന്നു പ്രചാരണത്തിനിറങ്ങുമെന്നും ഉറപ്പുനല്കി.
19, 20 തീയതികളിലായി തോമസ് ചാഴികാടന്റെ പ്രചാരണത്തിനായി കോട്ടയത്ത് എത്തുമെന്നും ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജോസഫ് പറഞ്ഞു. കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഇനി യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്ന പ്രവർത്തനങ്ങളാണു പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ വൈകുന്നേരം അഞ്ചിന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പി.ജെ. ജോസഫ് പങ്കെടുക്കും.
ചാഴികാടനും ഡീനും പി.ജെ. ജോസഫിന്റെ വസതിയിലെത്തി
02:12 AM Mar 18, 2019 | Deepika.com