പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരായ പൊതുബോധം ശക്തിപ്പെടുത്താൻ കാസർഗോട്ട് കരുത്തുറ്റൊരു സ്ഥാനാർഥിയെ തേടിയ കോൺഗ്രസ് നേതൃത്വത്തിന്റെ അന്വേഷണം ചെന്നെത്തിയത് രാജ്മോഹൻ ഉണ്ണിത്താനിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി എൽഡിഎഫ് കുത്തകയാക്കിവച്ചിരിക്കുന്ന ഈ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തവുമായാണ് ലോക്സഭയിലെ കന്നിപ്പോരാട്ടത്തിനായി അദ്ദേഹം കാസർഗോട്ടേക്ക് വണ്ടി കയറുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ കോടിയേരി ബാലകൃഷ്ണനോട് മത്സരിച്ച് തോറ്റെങ്കിലും അരലക്ഷം എന്നുള്ള സിപിഎമ്മിന്റെ ഭൂരിപക്ഷം പതിനായിരമാക്കി കുറയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു. 2016ൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ഉണ്ണിത്താൻ നിലവിൽ കെപിസിസി വക്താവും എഐസിസി അംഗവുമാണ്. കെപിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ പ്രവർത്തക സമിതിയംഗം, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഏതാനും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കൊല്ലം എസ്എൻ കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്. ഭാര്യ സുധാറാണി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മക്കൾ: അഖിൽ, അതുൽ, അമൽ.
മിഷൻ കാസർഗോഡുമായി രാജ്മോഹൻ ഉണ്ണിത്താൻ
02:12 AM Mar 18, 2019 | Deepika.com