കൊച്ചി: കൊച്ചി നഗരത്തിൽ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ രണ്ടു കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. ഇടപാടുകാർക്കിടയിൽ ബോംബെ ഭായ് എന്നറിയപ്പെടുന്ന കണ്ണൂർ വളപട്ടണം കെവി ഹൗസിൽ ആഷിഖ് (26) ആണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസ് സംഘം ആവശ്യക്കാരനെന്ന വ്യാജേന വിളിച്ചുവരുത്തിയാണു പ്രതിയെ കുടുക്കിയത്. ഓട്ടോ ഡ്രൈവറായിരുന്നു പ്രതി ആഡംബര ജീവിതം നയിക്കാനാണു കഞ്ചാവ് വില്പനയിലേക്കു തിരിഞ്ഞതെന്ന് എക്സൈസ് പറഞ്ഞു.
കണ്ണൂരിൽനിന്നു ജോലി തേടി എറണാകുളത്തെത്തിയ പ്രതി ഓട്ടോ ഓടിക്കുന്നതിനിടെയാണു കഞ്ചാവ് വില്പന ആരംഭിച്ചത്. ചെറിയ പൊതികളിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു വാങ്ങുന്ന കഞ്ചാവ് ഉപയോഗിച്ച ശേഷം ബാക്കിയാണു തുടക്കത്തിൽ വിറ്റിരുന്നത്. പിന്നീട് 500 രൂപ മുതൽ 1,000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കൊണ്ടുനടന്നു വില്പന ആരംഭിച്ചു. ആവശ്യക്കാർ കൂടിയതോടെ ഓട്ടോറിക്ഷ ഉപേക്ഷിച്ചു തട്ടുകട തുടങ്ങി. ഇവിടെ രാത്രിയും പകലും ഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണു കഞ്ചാവ് ആവശ്യമുള്ളവർ എത്തിയിരുന്നത്.
കഞ്ചാവ് തേടി എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഇന്നോവ, ഡസ്റ്റർ തുടങ്ങിയ ആഡംബര കാറുകൾ വാടകയ്ക്ക് എടുത്തു കന്പം, തേനി എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്കു കഞ്ചാവ് നേരിട്ടു കടത്തിക്കൊണ്ടുവന്നു വില്പന തുടങ്ങി. ചെക്ക് പോസ്റ്റുകളിൽ പിടിക്കപ്പെടാതിരിക്കാൻ സ്ത്രീകളെയാണു വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തിയിരുന്നത്. പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്ത് ട്രെയിൻ മാർഗമാക്കി. കൊച്ചി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്ക്ക് എടുത്താണ് ഇപ്പോൾ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്നു പ്രതി എക്സൈസ് അധികൃതരോടു പറഞ്ഞു.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.എസ്. ജയൻ, പി.എക്സ്. റൂബൻ, എം.എം. അരുണ് വിപിൻദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
കൊച്ചിയിൽ രണ്ടു കിലോ കഞ്ചാവുമായി "ബോംബെ ഭായി’കുടുങ്ങി
02:12 AM Mar 18, 2019 | Deepika.com