തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ നവീകരണം പൂർത്തിയാക്കിയ മൂന്നാം നന്പർ ജനറേറ്ററിൽ ഉത്പാദനം പുനരാരംഭിച്ചു. തുടർച്ചയായി 72 മണിക്കൂർ പൂർണ ശേഷിയായ 130 മെഗാവാട്ടിൽ ഗ്രിഡിൽ ബന്ധിപ്പിച്ചുള്ള ട്രയൽ റണ്‍ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണു സർവീസ് തുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്കു ജനറേറ്റർ പൂർണ ശേഷിയിൽ പ്രവർത്തിപ്പിച്ചു ഡ്രിപ്പ് ചെയ്തു നടത്തിയ പരീക്ഷണവും വിജയകരമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നവീകരണം പൂർത്തിയാക്കി ട്രയൽ റണ്‍ നടത്തിയെങ്കിലും ബാലൻസിംഗിലെ തകരാർ മൂലം ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
1976ൽ കമ്മീഷൻ ചെയ്ത ഒന്നാംഘട്ട ജനറേറ്ററുകളുടെ നവീകരണമാണു നടന്നുവരുന്നത്. ഗവേണിംഗ് സിസ്റ്റം, എക്സേറ്റർ സിസ്റ്റം, ഇൻസ്ട്രമെന്റേഷൻ സിസ്റ്റം, പ്രൊട്ടക്ഷൻ സിസ്റ്റം, കണ്ട്രോൾ സിസ്റ്റം എന്നിവ നവീകരിച്ചു. ഇതിനു പുറമെ ജനറേറ്ററുകളുടെ സ്ലേറ്റർ വൈൻഡിംഗ്, റോട്ടർ പോളുകൾ, ബെയറിംഗുകൾ എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കിയാണു ട്രയൽ റണ്‍ നടത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ നവീകരിച്ച ജനറേറ്ററുകൾ സുഗമവും സുരക്ഷിതവുമായ പ്രവർത്തനം ഉറപ്പുവരുത്തുമെന്നാണ് വിലയിരുത്തൽ. നവീകരണ പ്രവർത്തനങ്ങളുടെ കരാർ എടുത്തിരിക്കുന്നത് ജിഇ പവർ ഇന്ത്യ ലിമിറ്റഡ് കന്പനിയാണ്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലാണു നവീകരണം.
മൂലമറ്റം പവർഹൗസിലെ ഒന്നാംഘട്ടത്തിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നു ജനറേറ്ററുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ മൂന്നു വർഷംകൊണ്ടു നവീകരിക്കാനാണ് വൈദ്യുതി ബോർഡ് പദ്ധതി. വൈദ്യുതി ഉത്പാദനത്തെ ബാധിക്കാത്ത വിധത്തിൽ ജൂണ്‍ മുതൽ ഡിസംബർ വരെയാണ് ഓരോ ജനറേറ്റർ നവീകരിക്കുന്നത്. അടുത്ത ജനറേറ്ററിന്റെ നവീകരണം ജൂണിൽ ആരംഭിക്കും.
ഒന്നാം ഘട്ടത്തിൽ 390 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള മൂന്നു ജനറേറ്ററുകളാണുള്ളത്. ബംഗളൂരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആർ.എൽ.എ (റെസിഡ്യുവൽ ലൈഫ് അനാലിസിസ്) പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നവീകരണം. പുനരുദ്ധാരണത്തിനു കേന്ദ്ര വൈദ്യുതി അഥോറിറ്റിയും നിർദേശം നൽകിയിരുന്നു.
നവീകരണം പൂർത്തിയായി, മൂന്നാം നന്പർ ജനറേറ്റർ ഒാടിത്തുടങ്ങി
02:12 AM Mar 18, 2019 | Deepika.com