കൃപാവസന്തം-15 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
കർത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേഛമായി കരുതുന്നു. ഗർവു കലർന്ന കണ്ണ്; വ്യാജം പറയുന്ന നാവ്, നിഷ്കളങ്കരക്തം ചൊരിയുന്ന കൈ, ദുഷ്കൃത്യങ്ങൾ നിനയ്ക്കുന്ന ഹൃദയം, തിന്മയിലേക്കുപായുന്ന പാദങ്ങൾ, അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കുന്നവൻ (സുഭ 6:16-20).
സത്യസന്ധരും വിനീതഹൃദയരുമാകാനുള്ള ക്ഷണവും അവസരവുമാണ് നോന്പ്. വാക്കിലും നോക്കിലും പ്രകടനങ്ങളില്ലാത്ത സത്യസന്ധത! ഹൃദയം വിശാലമാക്കുകയും എന്നാൽ പെരുന്പറകൾ മുഴക്കാതെയിരിക്കുകയും ചെയ്യുന്ന ഹൃദയ നൈർമല്യം. ഗർവ് നിറഞ്ഞ കണ്ണുകൾ, ഞാൻ എല്ലാം തികഞ്ഞവൻ മറ്റുള്ളവർ തീരെപോരാ എന്നു കാണുകയും ചെയ്യുന്ന ശീലമാണ്. മുൻവിധികളും വിഭജനങ്ങളുമാണ് ഇവരുടെ പ്രത്യേകത. വാക്കുകളുടെ വഞ്ചനയാണ് വ്യാജം പറയുന്ന നാവ്. നുണകൾ പറയുക മാത്രമല്ല അങ്ങനെ ചെയ്യുന്നതു തെറ്റല്ലെന്നു കരുതുകയും അതിനെ സത്യങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ദുശീലമാണിത്.
നമ്മളാരും കൊലപാതകികളല്ല എന്നൊരു ആശ്വാസമുണ്ട്. എന്നാൽ, സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണെ (1 യോഹ 3:15) ന്നാണ് വചനം. വെറുപ്പ് അത് ആരിൽ ഉണ്ടോ അവരെയും ആരിൽ ചൊരിയപ്പെടുന്നോ അവരെയും ഒരുപോലെ നശിപ്പിക്കും. നമ്മുടെ ചെയ്തികളെ നിയന്ത്രിക്കുന്നതു ഹൃദയമാണ്. എല്ലാത്തിന്റെയും ഉറവാണത്. ഹൃദയത്തിന്റെ തികവിൽനിന്നാണ് ചിന്തയും പ്രവർത്തനവും സംസാരവും ഉണ്ടാകുന്നത്. ഹൃദയം ശുദ്ധമെങ്കിൽ സർവതും ശുദ്ധമായിരിക്കും. ചെയ്യേണ്ട നന്മകൾ അവഗണിച്ചുകൊണ്ടു ചെയ്യരുതാത്ത തിന്മകളിലേക്കുള്ള ആവേശമാണ് തിന്മയിലേക്കു പായുന്ന പാദങ്ങൾ. കള്ളസാക്ഷ്യങ്ങൾ ഇന്നൊരു ഫാഷനായി വളർന്നിരിക്കുകയാണ്.
മറ്റൊരാൾക്ക് എതിരേ പറയുന്നതു മാത്രമല്ല കള്ളസാക്ഷ്യം. മാധ്യമങ്ങളും അവയോടു ചേർന്നു നമ്മളും ഇന്നു വളരെയധികം വളർത്തുന്ന ഒരു സാമൂഹ്യതിന്മയാണിത്. വ്യക്തമായ അറിവുകളോ സാക്ഷ്യങ്ങളോ ഇല്ലാതെ സത്യവിരുദ്ധമായി വാർത്തകൾ സൃഷ്ടിക്കുകയും പറയുകയും ചെയ്തു വ്യക്തിയെയും സമൂഹത്തെയും തേജോവധം ചെയ്യുന്ന ദുരവസ്ഥ. എല്ലാത്തിന്റെയും ആകെത്തുകയാണ് മനസിൽ തിന്മ നിറച്ചു മറ്റുള്ളവരെ തമ്മിലടിപ്പിക്കുന്ന നീചസ്വഭാവം. ഒരുവേള മൗനമായി ഹൃദയങ്ങളെ പരിശോധിക്കാം. എന്റെ കണ്ണുകൾ, കാതുകൾ, നാവ്, പാണികൾ, പാദങ്ങൾ, ഹൃദയം ഇവയെല്ലാം നിർമലമാണോ? പാളിച്ചകൾക്കു മാപ്പപേക്ഷിക്കാം. പാഴാകാതെ ശിഷ്ടകാലം ജീവിക്കാം.
സത്യവും വിനയവും
02:12 AM Mar 18, 2019 | Deepika.com