കണ്ണൂർ: മാരുതി കാറും ബൊലേറോയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ചക്കരക്കൽ മാച്ചേരി സ്വദേശി പ്രാർഥനയിൽ പ്രഭാകരൻ - ലീന ദമ്പതികളുടെ മകനും കണ്ണൂർ വിമാനത്താവള ജീവനക്കാരനുമായ ലിബീഷ് (25), എടയന്നൂർ കാനാട്ട് സ്വദേശി രാജൻ - അനിത ദമ്പതികളുടെ മകൻ നെല്ലിത്തറയിൽ ഷിബിൻ എന്നിവരാണു മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എളയാവൂർ പഞ്ചായത്ത് ഓഫീസിനടുത്ത് ടാർ റോഡിനു സമീപം ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം.
വാഹനത്തിൽ കുടുങ്ങിയ ലിബീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിബിൻ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മരിച്ച ലിബീഷിന്റെ ബൊലേറോയിൽ യാത്രചെയ്ത അമൽ മോഹൻ, ഋഷികേശ് എന്നിവരും മാരുതിയിൽ യാത്രചെയ്ത നിഖിൽ, നിധിൻ, ലിജിത്ത്, അഖിൽ എന്നിവരുമാണ് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മരിച്ച ലിബീഷും സുഹൃത്തുക്കളും നാട്ടിലെ സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാൻ കണ്ണൂരിലേക്ക് വരികയായിരുന്നു. പയ്യാമ്പലം ബീച്ചിൽ പോയശേഷം നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു മാരുതി കാറിലുണ്ടായിരുന്നവർ. കൂട്ടിയിടിച്ചതിനെ തുടർന്നു ബൊലേറോ കീഴ്മേൽ മറിഞ്ഞ നിലയിലായിരുന്നു. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ലിബീഷിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച് വൈകുന്നേരം പയ്യാമ്പലത്ത് സംസ്കരിച്ചു. പ്രണവാണ് ഏക സഹോദരൻ. പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. സഹോദരങ്ങൾ: ബിബിൻ, നിധിൻ.
വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു; ആറു പേർക്കു പരിക്ക്
02:12 AM Mar 18, 2019 | Deepika.com