കൊച്ചി: സമൂഹത്തിന്റെ അന്ധകാരമകറ്റാനുള്ള വിളക്കായി നാം സ്വയം മാറണമെന്നു സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഐറേനിയോസിന്റെ എപ്പിസ്കോപ്പൽ രജത ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അന്ധകാരം അകറ്റാൻ അവനവനിലുള്ള പ്രകാശം തെളിയിക്കാതെ ഒരിക്കലും സാധിക്കില്ല. നാം തന്നെ ഒരു വെളിച്ചമാണ്. ആ വെളിച്ചം നമ്മിൽ നിന്നു പ്രതീക്ഷിക്കുന്ന സമയത്തും സ്ഥലത്തും ശോഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദയറാ ജീവിതത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന സന്യാസ ശ്രേഷ്ഠനാണ് ജൂബിലേറിയൻ മാർ ഐറേനിയോസെന്നു ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സന്യാസിമാരെ മതത്തിന്റെ വക്താക്കളാക്കി മാറ്റുന്ന ഈ കാലഘട്ടത്തിൽ മതേതരമൂല്യങ്ങൾക്ക് അദ്ദേഹം നൽകുന്ന സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡിത്യവും ആത്മീയതയും ജീവിതശുദ്ധിയും കാത്തുസൂക്ഷിക്കുന്ന വിജ്ഞാനത്തിന്റെ കലവറയാണ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയെന്നു ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. മാർ ഐറേനിയോസിന്റെ ജീവിതരേഖ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ അത്താനാസിയോസ് അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ അവതരണം പോൾ മണലിൽ നിർവഹിച്ചു. വൈദിക ട്രസ്റ്റി ഫാ.എം.ഒ. ജോണ്, ജസ്റ്റീസ് ഷാജി പി. ചാലി, ഫാ. ബിജു പി. തോമസ്, ജസ്റ്റീസ് ബെഞ്ചമിൻ കോശി, ജിജി തോംസണ്, ജസ്റ്റീസ് കെ. സുരേന്ദ്രമോഹൻ, അഡ്വ. ബിജു ഉമ്മൻ, ആർച്ച്ബിഷപ് മാർ അപ്രേം, തോമസ് മാർ അത്തനാസിയോസ്, മാത്യൂസ് ജോർജ് ചുനക്കര, സഖറിയ മാണി, തോമസ് മാർ തിമോത്തിയോസ് എന്നിവർ പ്രസംഗിച്ചു. മാർ ഐറേനിയോസ് മറുപടി പ്രസംഗം നടത്തി.
അന്ധകാരമകറ്റാൻ നാം വിളക്കുകളാവണം: ജസ്റ്റീസ് കുര്യൻ ജോസഫ്
01:40 AM Mar 18, 2019 | Deepika.com