അന്പലപ്പുഴ: സുഹൃത്തുക്കളുമൊത്തു തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത് ലാബിലെ താത്കാലിക ജീവനക്കാരനും മാവേലിക്കര തഴക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ മീത്തിൽ വീട്ടിൽ ഭാസ്കരക്കുറുപ്പ്- ലത ദന്പതികളുടെ മകൻ വിഷ്ണു എന്നു വിളിക്കുന്ന ഹരി ബ്രഹ്മശങ്കർ (26) ആണ് തോട്ടിൽ മുങ്ങി മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സുഹൃത്തുക്കളുമൊത്തു കരുമാടിക്കുട്ടൻ സ്മാരകത്തിനു സമീപം ടി.എസ്. കനാലിൽ കുളിക്കാനിറങ്ങിയ വിഷ്ണു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും വിവരം അറിഞ്ഞു തകഴിയിൽനിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ വെള്ളത്തിനടിയിൽനിന്നു കണ്ടെത്തി. അന്പലപ്പുഴ പോലീസ് ഉടൻതന്നെ വിഷ്ണുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഈ മാസാവസാനം പാലക്കാട്ടുള്ള യുവതിയുമായി വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചതായിരുന്നു. ഏക സഹോദരി: പാർവതി.
തോട്ടിൽ കുളിക്കാനിറങ്ങിയ പ്രതിശ്രുത വരൻ മുങ്ങി മരിച്ചു
01:40 AM Mar 18, 2019 | Deepika.com