കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ച് മോസ്കിലെ വെടിവയ്പിൽ മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും. കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ പൊന്നാത്ത് വീട്ടിൽ അബ്ദുൾ നാസറിന്റെ ഭാര്യ അൻസി അലിബാവ(25)യാണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്.
വെള്ളിയാഴ്ച ഭർത്താവിനോടൊപ്പം മോസ്കിലെത്തിയ അൻസി സ്ത്രീകൾക്കു നമസ്കാരത്തിനായി ഒരുക്കിയിട്ടുള്ള സ്ഥലത്തും, ഭർത്താവ് നാസർ പുരുഷന്മാർക്കായുള്ള സ്ഥലത്തും ആയിരുന്നു. പെട്ടെന്നു വെടിയൊച്ചകേട്ട് വിശ്വാസികൾ ചിതറിയോടുമ്പോൾ അൻസി വീഴുന്നതു നാസർ കണ്ടെങ്കിലും രക്ഷപ്പെടാനുള്ള ഓട്ടത്തിൽ വഴുതിവീണതാണെന്നാണ് കരുതിയത്. എന്നാൽ, അൻസി അക്രമിയുടെ വെടിയേറ്റു പിടഞ്ഞുവീഴുകയായിരുന്നു. ഏറെക്കഴിഞ്ഞാണ് ഭാര്യ മരിച്ച വിവരം നാസർ അറിഞ്ഞത്.
ന്യൂസിലൻഡിൽതന്നെ ഉണ്ടായിരുന്ന നാസറിന്റെ പിതൃസഹോദരപുത്രൻ ഫഹദ് ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തെത്തിയശേഷമാണ് മരണം സ്ഥിരീകരിച്ചത്.
കൊടുങ്ങല്ലൂരിലെ ട്രാവൽ ഏജന്റ് പൊന്നാത്ത് ഹംസയുടെ മകനാണ് അബ്ദുൾ നാസർ. മേത്തല പികെഎസ് പുരം ഗൗരിശങ്കർ ആശുപത്രിക്കു സമീപം കരിപ്പാക്കുളം അലിബാവയുടെ മകളാണ് അൻസി. രണ്ടുവർഷം മുമ്പാണ് അൻസിയും നാസറും വിവാഹിതരായത്. ബിടെക് പാസായ അൻസി ഉപരിപഠനത്തിനായാണ് 2018 ഫെബ്രുവരി പത്തിനു നാസറിനോടൊപ്പം ന്യൂസിലൻഡിലേക്കു പോയത്. ഭർത്താവ് നാസർ അവിടെ സൂപ്പർ മാർക്കറ്റിൽ ഡ്രൈവറാണ്. അൻസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമം നടന്നുവരികയാണ്. ഉമ്മ: റസിയ. ഏകസഹോദരൻ: ആസിഫ് അലി.
ന്യൂസിലൻഡ് വെടിവയ്പ്: മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും
02:00 AM Mar 17, 2019 | Deepika.com