തൊടുപുഴ: ലോക്സഭയിലേക്കു മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ പാർട്ടി വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ ലളിതമായ തീരുമാനമുണ്ടാകുമെന്നാണു കരുതിയിരുന്നതെന്നു കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്.
കേരള കോണ്‍ഗ്രസിലെ തെറ്റായ നടപടികൾ തിരുത്തുന്നതിന് ഉൾപാർട്ടി ജനാധിപത്യം ശക്തിപ്പെടുത്തിക്കൊണ്ടു മുന്നോട്ടു പോകാനാണു തീരുമാനമെന്നും അതിനാൽ മത്സരരംഗത്തുനിന്നു പിന്മാറുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ വിഷയങ്ങളിൽ ലോക്സഭയിൽ ഫലപ്രദമായി ഇടപെടുകയെന്ന ലക്ഷ്യത്തോടെയാണു മത്സരിക്കാൻ തീരുമാനിച്ചത്.
യുഡിഎഫിൽ ഉറച്ചുനിന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ഉൾപ്പെടെയുള്ള 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. പാർട്ടിക്കു കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജ്യസഭാ സീറ്റും കോട്ടയം ലോക്സഭാ സീറ്റും നൽകിയതിനു പുറമെ മറ്റൊരു സീറ്റുകൂടി നൽകാനാവില്ലെന്നു കോണ്‍ഗ്രസ് ചർച്ചയിൽ അറിയിക്കുകയായിരുന്നു. പാർട്ടിക്കു കിട്ടിയ കോട്ടയം സീറ്റിൽ പരിഗണിക്കുമെന്നു കരുതി. എന്നാൽ, പ്രാദേശിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.
ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കാത്ത സാഹചര്യത്തിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്ന നിലയിൽ തന്നെ മത്സരിപ്പിക്കുന്നതു സംബന്ധിച്ചും ആലോചന നടന്നു. എന്നാൽ, പരമാവധി സീറ്റുകളിൽ ഇത്തവണ വിജയിക്കേണ്ടതു കോണ്‍ഗ്രസിന് അനിവാര്യമായതിനാൽ ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചു. എന്നാൽ, എംപി ആകുന്നതിനു പാർട്ടി താത്പര്യങ്ങൾ ബലികഴിക്കാൻ തയാറല്ലെന്ന് അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ, മുൻ എംഎൽഎ ടി.യു.കുരുവിള, പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ്,നിയോജകമണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മത്സരിക്കില്ല, യുഡിഎഫിനുവേണ്ടി പ്രവർത്തിക്കും: പി.ജെ. ജോസഫ്
01:56 AM Mar 17, 2019 | Deepika.com