തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനം ഏർപ്പെടുത്തിയതോടെ വോട്ടു രേഖപ്പെടുത്താൻ വേണ്ട സമയം കൂടും.
നേരത്തെ ഒരു സമ്മതിദായകനു വോട്ടു രേഖപ്പെടുത്താൻ കുറഞ്ഞത് അഞ്ചു സെക്കന്റ് മുതൽ പത്ത് സെക്കന്റ് വരെ സമയം ആവശ്യമായിരുന്നെങ്കിൽ വിവിപാറ്റ് ഏർപ്പെടുത്തിയതോടെ ഇത് 12 മുതൽ 20 സെക്കന്‍ഡ് വരെയായി കൂടുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഇവിഎം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ), വിവിപാറ്റ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മതിദായകനു തന്റെ വോട്ട് കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായാണു വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ടു രേഖപ്പെടുത്തുന്നതിനു പിന്നാലെ വോട്ടിംഗ് മെഷീനിനോടു ഘടിപ്പിച്ച വിവിപാറ്റ് മെഷീനിൽ സ്ഥാനാർഥിയുടെ പേരും നന്പറും കടലാസിൽ പ്രിന്റ് ചെയ്തു വരും. ഇത് ഏഴു സെക്കന്‍ഡ് കാണാനാവും. അതിനു ശേഷമേ വോട്ടിംഗ് പ്രക്രിയ പൂർത്തിയാവുകയുള്ളൂ. ഈ ഏഴ് സെക്കന്‍ഡ് കൂടിയായതോടെയാണു വോട്ടു രേഖപ്പെടുത്താൻ വേണ്ട സമയത്തിൽ വർധനയുണ്ടായിരിക്കുന്നത്.
ഇതു കണക്കിലെടുത്ത് ഒരു വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്താവുന്ന വോട്ടുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. നേരത്തെ 2,000 വോട്ടുകൾ വരെയാണ് ഒരു വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരുന്നതെങ്കിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അത് 1,400 വരെയായി കുറച്ചിട്ടുണ്ട്. അതായത് ഒരു ബൂത്തിൽ 1,400 വോട്ടർമാരാണ് ഉണ്ടാവുക. ഇതോടെ ബൂത്തുകളുടെ എണ്ണത്തിലും വർധനയുണ്ടാകും. ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്ലിപ്പുകൾ എണ്ണും. കണ്ട്രോൾ യൂണിറ്റിലെ വോട്ടുകളുടെ എണ്ണവും സ്ലിപ്പുകളുടെ എണ്ണവും ഒരു പോലെയാണെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഇത്. നറുക്കെടുപ്പിലൂടെയാണ് സ്ലിപ്പുകൾ എണ്ണുന്ന പോളിംഗ് ബൂത്ത് തെരഞ്ഞെടുക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപുലമായ ബോധവത്കരണം നടത്തും. ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണ വീഡിയോ ഇതിനായി തയാറാക്കിയിട്ടുണ്ട്. നൂതനമായ കൂടുതൽ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എമ്മും വിവിപാറ്റും ഉപയോഗിക്കുന്ന വിധം മുഖ്യ തിരഞ്ഞെുപ്പ് ഓഫീസറും സംസ്ഥാതല തിരഞ്ഞെടുപ്പ് മാസ്റ്റർ ട്രെയിനർ ഷാനവാസ് ഖാനും വിശദീകരിച്ചു.
ഇ.വി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും വിശദീകരിച്ചു. മാധ്യമപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തി ബോധവത്കരണ പരിപാടിയിൽ പങ്കാളികളായി. ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബു, ഡെപ്യൂട്ടി സിഇഒ സുരേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
വിവിപാറ്റ്: വോട്ട് ചെയ്യാൻ കൂടുതൽ സമയമെടുക്കും
01:44 AM Mar 17, 2019 | Deepika.com