കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിർന്ന നേതാവാണ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫെന്നു വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. അദ്ദേഹത്തിനോടു പാർട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവർത്തനം കേരളത്തിൽ ആകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്നു പി.ജെ. ജോസഫ് കൂടി ഉൾപ്പെടുന്ന പാർലമെന്ററി പാർട്ടി യോഗം ഏകകണ്ഠമായി നിർബന്ധിക്കുകയായിരുന്നു.
എന്നാൽ, ലോക്സഭാ സീറ്റിന്റെ കാര്യത്തിൽ പല പേരുകളും പാർട്ടിക്ക് മുന്പിൽ വന്നിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർഥിത്വം പി.ജെ. ജോസഫ് ആവശ്യപ്പെട്ടപ്പോൾ തന്നെ അവിടെ ഏക അഭിപ്രായം രൂപപ്പെടാത്തതുകൊണ്ടാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലേക്കു പോകേണ്ടിവന്നത്. സ്റ്റിയറിംഗ് കമ്മിറ്റിയിൽ വ്യത്യസ്ത പേരുകൾ ഉയർന്നുവന്ന സാഹചര്യം ചെയർമാൻ വിശദീകരിച്ചു. പാർട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തി ഒരു തീരുമാനം എടുക്കുന്നതിനാണ് സ്റ്റിയറിംഗ് കമ്മിറ്റിയോഗം ചെയർമാനെ ചുമലതപ്പെടുത്തിയത്.
കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം എന്നതായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്. എന്നാൽ, കേരള കോണ്‍ഗ്രസിന്റെ ഹൃദയമായ കോട്ടയം സീറ്റ് ഒരിക്കലും ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിനു കഴിയുമായിരുന്നില്ല.
ഏറ്റവും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കേരള കോണ്‍ഗ്രസ്. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം നാൾ ഇതുവരെ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ. ജോസഫ് പാർട്ടിയുടെ ആദരണീയനായ നേതാവ്: ജോസ് കെ. മാണി
12:56 AM Mar 17, 2019 | Deepika.com