കൊച്ചി: മറ്റുള്ളവർ സ്വതന്ത്രരാകണം എന്ന വിചാരമുള്ളിടത്താണ് ഒരുവന്റെ സ്വാതന്ത്ര്യബോധം പൂർണമാകുന്നതെന്നു പ്രഫ. എം.കെ. സാനു. എഴുത്തുകാരനും വാഗ്മിയുമായ റവ. ഡോ. പോൾ തേലക്കാട്ടിന്റെ സപ്തതിയാഘോഷം (സാത്വികം ’19) എറണാകുളം ടൗണ്ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രാത്മാവായി ജീവിച്ചു മാതൃകാ ലോകത്തിനായി സ്വപ്നം കാണുന്ന മനുഷ്യനാണു ഫാ. തേലക്കാട്ട്. അസാധാരണമായ അപഗ്രഥന പാടവത്തോടെ അദ്ദേഹം കാര്യങ്ങൾ പഠിച്ചു പറയും. ഇരുട്ടിന്റെ പഠനങ്ങൾക്കിടയിൽ സൗമ്യമായ ദീപമാണു ഫാ. തേലക്കാട്ടെന്നും എം.കെ. സാനു പറഞ്ഞു.
നല്ല സഭയ്ക്കും സമൂഹത്തിനുമായി സ്വപ്നങ്ങൾ കണ്ടു സത്യത്തോടു തുറവിയോടെ ഇടപെടുന്ന സാത്വികനാണു ഫാ. തേലക്കാട്ടെന്ന് അധ്യക്ഷത വഹിച്ച എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്ത് പറഞ്ഞു.
ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, തിരക്കഥാകൃത്ത് ജോണ് പോൾ, കവയിത്രി വിജയലക്ഷ്മി, റവ. ഡോ. കെ.എം. ജോർജ്, മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ്, ഇ.എൻ. നന്ദകുമാർ, കരയോഗം വേണു, റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാത്യു കിലുക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി “ക്രിസ്തുസത്യം സമകാലിക മലയാളത്തിൽ’എന്ന വിഷയത്തിലുള്ള സെമിനാറിൽ പിഎസ് സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ മോഡറേറ്ററായി. എഴുത്തുകാരായ പ്രഫ. എം. തോമസ് മാത്യു. കെ.എൽ. മോഹനവർമ, മ്യൂസ് മേരി എന്നിവർ പ്രഭാഷണം നടത്തി. ഫാ. തേലക്കാട്ടിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു.
റവ. ഡോ. പോൾ തേലക്കാട്ടിന്റെ സപ്തതി ആഘോഷിച്ചു
12:56 AM Mar 17, 2019 | Deepika.com