എടക്കര (മലപ്പുറം): സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആദിവാസികളുടെ കുടിയിറക്ക് തടയാനും വനാവകാശ നിയമം പൂർണമായി നടപ്പാക്കിക്കിട്ടാനും സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന വിവിധ ആദിവാസി നേതാക്കളെ ഉൾപ്പെടുത്തി കേരള സംസ്ഥാന വനാവകാശ കാമ്പയിൻ കൗണ്‍സിലിനു രൂപം നൽകി.
സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടപെടാൻ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നാഷണൽ കാമ്പയിൻ കമ്മിറ്റി ഫോർ സർവൈവൽ ആൻഡ് ഡിഗ്നിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാനും വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ചുങ്കത്തറയിൽ ചേർന്ന വനാവകാശ സംരക്ഷണ കണ്വൻഷൻ തീരുമാനിച്ചു.
കേരള ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് എം.ആർ. ചിത്ര അധ്യക്ഷയും ഗോത്രമഹാസഭ സെക്രട്ടറി പി.ജി. ജനാർദനൻ, നെടുങ്കയം സുനിൽ, ഇടമലക്കുടി എസ്. രാമചന്ദ്രൻ എന്നിവർ കോ-ഓർഡിനേറ്റർമാരുമായാണ് കൗണ്‍സിലിനു രൂപം നൽകിയിരിക്കുന്നത്. എം. ഗീതാനന്ദൻ, പ്രഭാകരൻ കണ്ണാട് എന്നിവർ വൈസ് ചെയർമാൻമാരാണ്.
തോട്ടം തൊഴിലാളി സമരനായിക പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ആദിവാസികൾക്കു ഭൂമിയും കൃഷിയും നേടാൻ ആദിവാസികൾതന്നെ അവരുടെ നേതൃത്വത്തിലേക്കു വരണമെന്നു അവർ പറഞ്ഞു. ആരുടെ മുന്നിലും സധൈര്യം സംസാരിക്കാൻ ശേഷിയുള്ളവരാകണമെന്ന് അവർ ആദിവാസികളെ ഉദ്ബോധിപ്പിച്ചു.
എം.ആർ. ചിത്ര അധ്യക്ഷത വഹിച്ചു. 60,000 ആദിവാസികൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കാടിറങ്ങേണ്ടി വരുമെന്നു ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു. ശബരിമല ആദിവാസി അവകാശ പുന:സ്ഥാപന സമിതി അംഗം പ്രഭാകരൻ കണ്ണാട്ട്, അട്ടപ്പാടിയിലെ ഗോത്ര മൂപ്പൻ സുറിയൻ, എഫ്ആർസി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹി ഭാസ്കരൻ തിരുവനന്തപുരം, ഭൂസമര നേതാവ് ചന്തുണ്ണി, സുനിൽ നെടുങ്കയം, കെ.എസ്. രാമു ആറളം, നാരായണൻ വയനാട്, സുരേഷ് കക്കോട്, ബഷീർ ഹാജി മങ്കട, പ്രദീപ് നെന്മാറ എന്നിവർ പ്രസംഗിച്ചു.
വനാവകാശ കൗണ്‍സിലിനു രൂപം നൽകി
12:48 AM Mar 17, 2019 | Deepika.com