തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ടിൽനിന്ന് 3.5 കോടിയോളം രൂപ തട്ടിയതായുള്ള മുൻ സംസ്ഥാന ഭാരവാഹിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികാന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രാഥമിക അന്വേഷണം നടത്തുന്നത്. 30 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കാനാണു സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുള്ളത്.
പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ സാന്പത്തിക തട്ടിപ്പു നടന്നതായി തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിദേശത്തും സ്വദേശത്തുമുള്ള നഴ്സുമാരിൽനിന്നു പിരിച്ച ഫണ്ടിൽ 3.5 കോടിയോളം രൂപ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സാന്പത്തിക ക്രമക്കേടു നടത്തിയെന്നാരോപിച്ചു യുഎൻഎ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാംകോവിൽ പരൂർക്കുഴി മേലേപാണുവിൽ വീട്ടിൽ സിബി മുകേഷ് സംസ്ഥാന പോലീസ് മേധാവിക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു.
അതേസമയം, പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നഴ്സുമാരിൽനിന്നു പിരിച്ച ലക്ഷങ്ങളും ഇതുവരെ കൈമാറിയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. വിദേശത്തെ നഴ്സുമാരിൽനിന്നടക്കം ഇതിനായി വൻതുക ലഭിച്ചിരുന്നതായും പറയപ്പെടുന്നു. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ എടുത്തിരിക്കുന്ന ഇന്നോവ കാറിന്റെ ലോൺ ഇഎംഐ അടയ്ക്കുന്നത് സംഘടനയാണെന്ന വിവരം പുറത്തുവന്നു. എന്നാൽ. ഇതു ധാരണപ്രകാരമാണെന്നും ലോൺ അടച്ചു തീരുന്പോൾ വാഹനം സംഘടനയ്ക്കു രജിസ്റ്റർ ചെയ്തു കൊടുക്കുമെന്നുമാണ് ജാസ്മിൻ ഷായുടെ വാദം.
2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി 19 വരെ സംഘടനയുടെ ആക്സിസ് ബാങ്ക് തൃശൂർ ശാഖയിലെ അക്കൗണ്ടിൽ 3.71 കോടി രൂപ അക്കൗണ്ടിൽ വന്നതായി രേഖകളുണ്ട്. ഇതു കൂടാതെ കരൂർ വൈശ്യ ബാങ്ക് തൃശൂർ ബ്രാഞ്ചിലും കൊട്ടക് മഹേന്ദ്ര ബാങ്ക് തൃശൂർ ബ്രാഞ്ചിലുമായി അക്കൗണ്ടുകളിലും തുക എത്തിയിരുന്നു.
ദേശീയ പ്രസിഡന്റ് ജാസ്മിൻഷായുടെ ഡ്രൈവർ നിതിൻ മോഹനൻ 59. 91 ലക്ഷം രൂപ ബാങ്കിൽനിന്നു പണമായി പിൻവലിച്ചു. ടിആർഎഫ് ട്രാൻസ്ഫർ വഴി 38.21 ലക്ഷം രൂപയും ബിഗ് സോഫ്റ്റ് ടെക്നോളജീസിന് 12.5 ലക്ഷം രൂപയും ഓഫിസ് സ്റ്റാഫായ ജിത്തു 10.48 ലക്ഷം രൂപയും പിൻവലിച്ചതായി പരാതിയിൽ പറയുന്നു. കൂടാതെ ഷോബി ജോസഫ് എന്ന യുഎൻഎ നേതാവിന്റെ പേരിൽ 15.10 ലക്ഷം രൂപയുടെ ഇടപാടും നടന്നു.
സംഘടനാ തീരുമാനപ്രകാരമല്ലാതെ പല വ്യക്തികൾക്കും ലക്ഷങ്ങൾ കൊടുത്തതായും പരാതിയിൽ പറയുന്നു. അക്കൗണ്ടിൽ വന്ന തുകയിൽ നിന്ന് ഇത്രയും തുക കാണാതായത്. 2017 ഏപ്രിൽ മുതൽ അംഗത്വ ഫീസായി 20,000 പേരിൽനിന്നായി 500 രൂപ വീതം 68 ലക്ഷം രൂപ സമാഹരിച്ചു. ഇതു കൂടാതെ സംസ്ഥാന സമ്മേളന ഫണ്ട്, ഭാരത് സഹായ നിധി, സഫീറത്ത് സഹായനിധി എന്നിവയിലേക്കും ലക്ഷങ്ങൾ പിരിച്ചിരുന്നു. ഇതിന്റെ രേഖകളെല്ലാം ജില്ലാ- യൂണിറ്റ് ഭാരവാഹികളുടെ കൈവശമുണ്ട്. ഈ തുകയൊന്നും സംഘടനയുടെ അക്കൗണ്ടുകളിൽ വന്നിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. തട്ടിപ്പു വിവരങ്ങൾ പുറത്തുവന്നതോടെ സംഘടനയിൽ ചേരിപ്പോരും രൂക്ഷമായി. ഭാരവാഹികൾ രണ്ടു പക്ഷത്തായി തിരിഞ്ഞിരിക്കുകയാണ്. അംഗങ്ങൾ തമ്മിൽ സോഷ്യൽ മീഡിയയിലും ഏറ്റുമുട്ടൽ മുറുകുകയാണ്.
യുഎൻഎ സാന്പത്തിക തട്ടിപ്പ്: ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം
12:48 AM Mar 17, 2019 | Deepika.com