കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കാൻ തയാറാകുന്നില്ലെന്നും മൻ കി ബാത്തിലുടെ സ്വന്തം കാര്യങ്ങൾ അടിച്ചേല്‍പ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നും ഇന്ത്യ എന്തുചെയ്യണമെന്ന് ആജ്ഞാപിക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ ആരോപിച്ചു.
‘നരേന്ദ്ര മോദിയെ പുറത്താക്കാന്‍,ഇന്ത്യയെ വീണ്ടെടുക്കാൻ ' എന്ന മുദ്രാവാക്യവുമായി കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനമഹായാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ഇന്ത്യ എന്നതാണ് മോദിയുടെ നയം. സമ്പന്നരായ 15- 20 പേര്‍ക്കായി ഒരു ഇന്ത്യയും പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി മറ്റൊരു ഇന്ത്യയും. രണ്ടിന്ത്യയെന്ന സങ്കല്‍പ്പത്തെ കോണ്‍ഗ്രസ് നിരാകരിക്കുന്നു. ഇതിന് കോണ്‍ഗ്രസ് അനുവദിക്കില്ല.
രാജ്യത്തിന്റെ ശബ്ദമാണ് കോണ്‍ഗ്രസ്. ഏതെങ്കിലും വ്യക്തിയുടേതല്ല. ജനങ്ങളെ ശ്രവിക്കുകയും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും ചെയ്യുക എന്നതാണ് കോൺഗ്രസ് നയം.
കോണ്‍ഗ്രസ് ഒരിക്കലും ആരെയും ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. രാജ്യത്ത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ് നടക്കുന്നത്. നിങ്ങൾ ഏതു ഭാഷ സംസാരിച്ചാലും ഏതു മതത്തില്‍നിന്നായാലും അത് ഒരുപോലെയാണ് കോണ്‍ഗ്രസ് കാണുന്നത്. അതേസമയം, പ്രധാനമന്ത്രിയാകട്ടെ അടുത്ത ആഴ്ച ചെയ്യാന്‍പോകുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയുന്നു. ജനങ്ങൾ എന്ത് ചെയ്യണമെന്ന് ആജ്ഞാപിക്കുകയാണ്. ജനങ്ങൾ കടൽ പോലെയാണ്. കടലിനോട് ആജ്ഞാപിച്ചാൽ കടൽ ഒന്നും കേള്‍ക്കാന്‍ പോകുന്നില്ല. ഒരു പ്രധാനമന്ത്രിയുടെ ജോലി സ്വന്തം മനസിലെ കാര്യങ്ങൾ വിളിച്ചുപറയലല്ല. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കലാണ്. കോണ്‍ഗ്രസ് മനുഷ്യക്കടലിനെ അറിയുന്നു. അവരോടൊപ്പം ചേര്ന്നുനില്ക്കാനും പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷം കേട്ടത് ഒരാളുടെ മാത്രം ശബ്ദമാണ്. മന്ത്രിമാരോടോ സ്ഥാപനങ്ങളോടോ ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കോളജ് വിദ്യാര്‍ഥികളുമായി താന്‍ സംവദിച്ചു. നോട്ട് നിരോധനത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഞാൻ അവരോട് ചോദിച്ചു. അസംബന്ധം എന്നായിരുന്നു നോട്ട് നിരോധനത്തെക്കുറിച്ച് അവർ ഏകസ്വരത്തിൽ നല്കിയ മറുപടി. അല്പം വിനയം നമ്മുടെ പ്രധാനമന്ത്രിക്കുണ്ടായിരുന്നുവെങ്കില് അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയേനെ. വ്യാപാരികള്‍, കർഷകർ ഉള്‍പ്പെടെ ആരോടും മോദി ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചിട്ടില്ല.
ഒരു കച്ചവടക്കാരനോടെങ്കിലും അദ്ദേഹം സംസാരിച്ചിരുന്നുവെങ്കില്‍ നോട്ട് നിരോധനത്തിന്റെ ആഘാതം പ്രധാനമന്ത്രിക്ക് മനസിലായേനെ. രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു.കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളാൻ കേണപേക്ഷിക്കുന്ന നിർധന കർഷകരെ പരിഹസിക്കുകയാണ് മോദിയും ജയ്റ്റ്ലിയും. ധനാഢ്യന്മാരെല്ലാം മോദിക്ക് ഭായിമാരാണ്. നീരവ് മോദിയെ ഭായ് എന്ന് വിളിക്കുന്നു, അനില്‍ അംബാനിയെ ഭായ് എന്ന് വിളിക്കുന്നു, വിജയ് മല്യയെ ഭായ് എന്നു വിളിക്കുന്നു. ഇവരെല്ലാം മോദിയുടെ ‘കൂടെപ്പിറപ്പുകളാണ്.’ എന്നാല്‍ കര്‍ഷകരെ ഭായിമാരായി മോദി കണക്കാക്കുന്നില്ല.
കേരളത്തിലേതുള്‍പ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദ്ദേഹം സുഹൃത്തിന് നല്കി. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൂര്‍ണമായും വനിതാസംവരണ ബില്‍ പാസാക്കും.ജനപ്രതിനിധി സഭയിൽ 33 ശതമാനം വനിതാസംവരണം ഏർപ്പെടുത്തും. സര്‍ക്കാര്‍ ജോലിയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവർക്ക് അടിസ്ഥാനവരുമാനം ബാങ്ക് അക്കൗണ്ട് വഴി നല്‍കും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും.
അക്രമരാഷ്ട്രീയത്തിലൂടെ ഭരണം നിലനിര്‍ത്താനാണ് സിപിഎം കേരളത്തില്‍ ശ്രമിക്കുന്നത്. അതുനടക്കില്ല. അക്രമം ഭീരു വിന്റെ ആയുധമാണ്. ഇതിനെ മറികടന്നു മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിയും. കാസർഗോട്ട് സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കും. ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കും.
കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ ഔപചാരിക തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനമായിരുന്നു ഇത്.
രണ്ട് ഇന്ത്യ അനുവദിക്കില്ല: രാഹുൽ
02:08 AM Mar 15, 2019 | Deepika.com