തിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോണ്ഗ്രസ്- എമ്മിൽ ഉരുണ്ടു കൂടിയ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. പി.ജെ. ജോസഫ് ഇടുക്കിയിൽ മത്സരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്. കോണ്ഗ്രസ് നേതൃതലത്തിൽ ഇതിനുള്ള ആലോചനകൾ നടക്കേണ്ടതുണ്ട്.
കോട്ടയം സീറ്റിൽ തോമസ് ചാഴികാടന്റെ കാര്യത്തിൽ മാറ്റമൊന്നുമുണ്ടാകാനില്ല. ഇത് അംഗീകരിച്ചു കൊണ്ടുള്ള നീക്കങ്ങളാണു നടക്കുന്നത്.
ഇന്നലെ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോണ്ഗ്രസ് നേതൃത്വം തിരക്കിലായിരുന്നു. കോണ്ഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി നേതാക്കൾ ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിക്കു തിരിക്കുകയും ചെയ്തു. യാത്രയ്ക്കിടയിൽ കേരളകാര്യത്തിൽ ചർച്ചയുണ്ടാകുമെന്നാണു സൂചന.
ഇന്നു വൈകുന്നേരം കേരളത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ച് സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇന്നോ നാളെയോ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതകളാണു തേടുന്നത്.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കെ.സി. വേണുഗോപാൽ എന്നിവർ മത്സരിക്കുമെങ്കിൽ അതിനനുസരിച്ച് സ്ഥാനാർഥി പട്ടികയിൽ കാര്യമായ മാറ്റം വന്നേക്കും.
തൊടുപുഴ ലേഖകൻ തുടരുന്നു/ഇന്നു വൈകുന്നേരത്തോടെ സ്ഥാനാർഥിത്വം സംബന്ധിച്ചു തീരുമാനമാകുമെന്നു പി.ജെ. ജോസഫ് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. കോണ്ഗ്രസ് നേതാക്കളിൽനിന്നു കിട്ടിയ സൂചനയുടെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് അനുമാനം. ചർച്ചകൾ പുരോഗമിക്കുകയാണെന്നും താൻ ശുഭാപ്തിവിശ്വാസിയാണെന്നും ജോസഫ് പറയുന്നു.
കേരള കോണ്ഗ്രസ് തർക്കം : ഒത്തുതീർപ്പ് നീക്കങ്ങൾ സജീവം
02:08 AM Mar 15, 2019 | Deepika.com