കല്യോട്ട്(കാസർഗോഡ്): മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു മാസം പൂർത്തിയാകുമ്പോഴും കണ്ണീരു തോരാത്ത കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തി. പെരിയ കേന്ദ്രസർവകലാശാല കാമ്പസിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുൽ ഗാന്ധി കല്യോട്ടെ കൃപേഷിന്റെ വീട്ടിലാണ് ആദ്യമെത്തിയത്.
ദുഃഖം തളംകെട്ടിനിന്ന ഒറ്റമുറി ഓലപ്പുരയിലേക്ക് രാഹുലും സംഘവും പ്രവേശിച്ചപ്പോൾ സങ്കടം അണപൊട്ടി. പിന്നീടുണ്ടായത് ഹൃദയം പിളർക്കുന്ന കൂട്ടക്കരച്ചിലായിരുന്നു. കൃപേഷിന്റെ അച്ഛൻ കൃഷ്ണനെ ചേർത്തുപിടിച്ച രാഹുൽ അമ്മ ബാലാമണിയേയും സഹോദരിമാരായ കൃപയേയും കൃഷ്ണപ്രിയയേയും ആശ്വസിപ്പിച്ചു. പത്തു മിനിറ്റോളം അവർക്കൊപ്പം ചെലവഴിച്ചു. പിന്നീട് കൃപേഷിന്റെ കുടുംബത്തിന് എറണാകുളം എംഎൽഎ ഹൈബി ഈഡൻ നിർമിച്ചു നൽകുന്ന വീട് അദ്ദേഹം സന്ദർശിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇതു ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. ഇതു ചെയ്തവരോടും ഇത്രയേ പറയാനുള്ളു” -രാഹുൽ പറഞ്ഞു.
മൂന്നുമണിയോടെ ശരത് ലാലിന്റെ വീട്ടിലെത്തിയപ്പോഴും കുടുംബാംഗങ്ങളെല്ലാവരും നെഞ്ചുപൊട്ടുമാറ് ഏങ്ങലടിച്ചുകരഞ്ഞു. കരഞ്ഞു തളർന്ന് രണ്ടു സ്ത്രീകൾ ബോധരഹിതരായി. ശരത്തിന്റെ അച്ഛൻ സത്യനാരായണൻ, അമ്മ ലത, സഹോദരി അമൃത എന്നിവരെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കുറച്ചുസമയം കുടുംബാംഗങ്ങളോട് സംസാ രിച്ച ശേഷം അദ്ദേഹം കല്യോട്ടുനിന്നു മടങ്ങി.
എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്ക്, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കാസർഗോഡ് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഷൈബിൻ ജോസഫ്
കണ്ണീർ തോരാത്ത കുടുംബങ്ങൾക്ക് സാന്ത്വനമേകാൻ രാഹുൽ എത്തി
02:08 AM Mar 15, 2019 | Deepika.com