കല്യോട്ട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഒരു നോക്കുകാണാൻ കത്തിക്കാളുന്ന കുംഭവെയിലിനെ തെല്ലും വകവയ്ക്കാതെ ഒഴുകിയെത്തിയത് ആയിരങ്ങൾ. ഉച്ചകഴിഞ്ഞ് 1.20നു കല്യോട്ടെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ പത്തോടെ തന്നെ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവർ ഇരു വീടുകളിലും എത്തിച്ചേർന്നിരുന്നു.
ഇരുമ്പുപൈപ്പും മുളയും കയറും കൊണ്ട് ഇരുവീടുകളുടെയും പരിസരങ്ങളിൽ പോലീസ് സുരക്ഷാവലയം തീർത്തു. പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമായി പോലീസ് പ്രത്യേകം പവിലിയനും തയാറാക്കിയിരുന്നു. ഓരോരുത്തരെയും മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള കർശന പരിശോധനകൾക്കു ശേഷമാണ് കടത്തിവിട്ടത്. നാട്ടുകാർ കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ടീഷർട്ട് അണിഞ്ഞാണ് പെരിയ നാലക്രയിലെ രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ പ്രവർത്തകരെത്തിയത്.
കോൺഗ്രസ് പതാകകളും കൈകളിലേന്തി രാഹുൽ ഗാന്ധി ഫ്യൂച്ചർ ഓഫ് ദ നേഷൻ എന്നെഴുതിയ ടീഷർട്ടുമണിഞ്ഞ് നിരവധി യുവാക്കൾ ബൈക്കുകളിലെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന-ദേശീയ നേതാക്കൾക്കും മാത്രമാണ് വീടിനു സമീപത്തേക്കു പ്രവേശനം ഉണ്ടായിരുന്നത്. നേരത്തെ അറിയിച്ചതിൽനിന്ന് ഒരു മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയതെങ്കിലും ജനങ്ങൾ ക്ഷമയോടെ കാത്തുനിന്നു.
രാഹുൽ ഗാന്ധി എത്തിയപ്പോൾ പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. കാത്തിരുന്നവരെ തെല്ലും നിരാശപ്പെടുത്താതെ ജനങ്ങൾക്കടുത്തേക്കു ചെന്ന രാഹുൽ അവർക്ക് ഹസ്തദാനം നൽകുകയും ചെയ്തു. കർശന സുരക്ഷയാണ് എസ്പിജിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നത്.
ഒന്നു കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
02:08 AM Mar 15, 2019 | Deepika.com