മ്യൂണിക്: ലിവര്‍പൂളിനെ സ്വന്തം തട്ടകമായ അലയന്‍സ് അരീനയിലെത്തിച്ച് തോല്‍പ്പിക്കാമെന്ന ബയേണ്‍ മ്യൂണിക്കിന്റെ മോഹങ്ങള്‍ തകര്‍ന്നുവീണു. സാദിയോ മാനെയുടെ ഇരട്ട ഗോള്‍ മികവില്‍ ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ 3-1ന് തോല്‍പ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തി. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദം ഗോള്‍ രഹിത സമനിലയായിരുന്നു.
മാനെയുടെയും വിര്‍ജില്‍ വാന്‍ ഡിക്കിന്റെയും ഗോളുകളില്‍ ബയേണിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെല്ലാം തകര്‍ന്നു.
26-ാം മിനിറ്റില്‍ മാനെ വലകുലുക്കി. വാന്‍ ഡിക്കിന്റെ ലോംഗ് ബോള്‍ മാനെ പിടിച്ചെടുക്കുമ്പോള്‍ ഗോളി മാനുവല്‍ നോയര്‍ പോസ്റ്റിലില്ലായിരുന്നു. മുന്നോട്ടു കയറിവന്ന നോയറെ വെട്ടിച്ച് മാനെ തുറന്ന പോസ്റ്റിലേക്ക് നിറയൊഴിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ ബയേണിന്റെ സെര്‍ജെ ഗ്നാബ്രിയുടെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ലിവര്‍പൂളിന്റെ ജോയല്‍ മാറ്റിപിന്റെ ശ്രമം സ്വന്തം വലയില്‍ പന്തെത്തിച്ചു. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ പിരിഞ്ഞു. 69-ാം മിനിറ്റില്‍ ജയിംസ് മില്‍നറുടെ കോര്‍ണറില്‍നിന്ന് വാന്‍ ഡിക്കിന്റെ ഹെഡര്‍ ലിവര്‍പൂളിന് ലീഡ് നല്കി. 84-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ കൃത്യമായ ക്രോസ് ഹെഡ് ചെയ്ത് വലയിലിട്ട് മാനെ മത്സരം ലിവര്പൂളിന്റേതാക്കി.
2010-11 സീസണുശേഷം ആദ്യമായാണ് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെ പോകുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കം മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ലിവര്‍പൂളിന്റെ ജയിംസ് മില്‍നര്‍ക്ക് (10).
ചാമ്പ്യന്‍സ് ലീഗില്‍ 100 മത്സരം പൂര്‍ത്തിയാക്കിയ ആറാമത് ഗോള്‍ കീപ്പറാണ് മാനുവല്‍ നോയര്‍. കസിയസ്, ജിയാന്‍ലുയിജി ബഫണ്, പീറ്റര്‍ ചെക്, വിക്ടര്‍ വാല്‍ഡെസ്, ഒലിവര്‍ കാന്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ചെന്പടയോട്ടം
11:47 PM Mar 14, 2019 | Deepika.com