പരീക്ഷണങ്ങൾ അവസാനിച്ചു. ബാക്കിയുള്ളത് ടീം പ്രഖ്യാപനവും ലോകകപ്പ് പോരാട്ടവും. ഏകദിന ലോകകപ്പിനു മുന്‍പുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവസാന പരന്പരയിൽ കനത്ത പ്രഹരമേൽപ്പിച്ച് ഓസ്ട്രേലിയ കടന്നുപോയി. ഓസ്ട്രേലിയയെയും (2-1) ന്യൂസിലൻഡിനെയും (4-1) അവരുടെ മടയിൽചെന്ന് കീഴടക്കി വാനോളം പ്രതീക്ഷ നല്‍കിയാണ് വിരാട് കോഹ്ലിയും സംഘവും സ്വന്തം ആരാധകർക്കു മുന്നിലേക്കെത്തിയത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന പരീക്ഷണ ഇടമായാണ് ഓസ്ട്രേലിയയ്ക്കെതിരായ പരന്പര വിലയിരുത്തപ്പെട്ടത്.
പരന്പരയിൽ മുഴുനീളെ പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയെന്നത് വാസ്തവം. എങ്കിലും വീണ്ടും വീണ്ടും വിളക്കിയിട്ടും ചേരാത്ത ഇടങ്ങളുണ്ട് ടീം ഇന്ത്യയിൽ. ചുരുക്കത്തിൽ പ്രശ്ന പരിഹാരം സാധ്യമാകാതെ, ഓസ്ട്രേലിയയ്ക്ക് ജയം സമ്മാനിച്ച പരന്പരയാണ് കഴിഞ്ഞത്. ലോക പോരാട്ടത്തിലേക്ക് ശേഷിക്കുന്നത് 75 ദിനങ്ങളുടെ ദൂരംമാത്രവും.
വന്പന്മാർ വീണാൽ...
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇന്ത്യ പരന്പര നേടിയത് മുൻനിര ബാറ്റ്സ്മാന്മാരുടെ കരുത്തിലായിരുന്നു. രോഹിത് ശർമ-ശിഖർ ധവാൻ ഓപ്പണിംഗും പിന്നാലെ എത്തുന്ന വിരാട് കോഹ്ലിയും. ഈ മൂന്നു വന്പന്മാർ വിഹരിച്ചപ്പോഴെല്ലാം ഇന്ത്യ ജയിച്ചു. ഇവർ വീണപ്പോൾ ചെറിയ സ്കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തി, അപ്പോൾ തുണയായത് ബൗളിംഗ് കൃത്യതയായിരുന്നു.
പരന്പരയിൽ ഇന്ത്യൻ ഓപ്പണർമാർ ശോഭിച്ചത് മൊഹാലി ഏകദിനത്തിൽ മാത്രം. അന്നുമാത്രമാണ് ധവാൻ കരുത്ത് കാണിച്ചത്. ധവാനും രോഹിതും കോഹ്ലിയും തുടക്കത്തിലേ പുറത്തായെങ്കിലും ജനുവരിയിൽ ഓസ്ട്രേലിയയിൽ ഇന്ത്യ ജയിച്ചിരുന്നു. ധോണിയും കേദാർ ജാദവുമായിരുന്നു ഇന്ത്യക്ക് അന്ന് കരുത്തേകിയത്. സമാനമായ പ്രകടനം ഇരുവരും ഹൈദരാബാദ് ഏകദിനത്തിലും നടത്തി. എന്നാൽ, അവസാന മൂന്ന് മത്സരങ്ങളിൽ മധ്യനിര പ്രഹസനമായി.
നടുവേദന
മധ്യനിരയുടെ പ്രകടനം ആദ്യ ഏകദിനമൊഴിച്ച് ഈ പരന്പരയിൽ നിരാശപ്പെടുത്തുന്നതായി. ലോകകപ്പിനു മുന്‍പ് ഇന്ത്യക്ക് പരിഹാരം കാണേണ്ട പ്രധാന പ്രശ്നവും ഇതുതന്നെയായിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽപോലും ശോഭിക്കാനാകാതെ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പിനായി നടുവേദനയോടെവേണം വിരാട് കോഹ്ലിക്കും സംഘത്തിനും യാത്രതിരിക്കാൻ.
ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ അന്പാട്ടി റായുഡു, കെ.എൽ. രാഹുൽ, വിജയ് ശങ്കർ, ഋഷഭ് പന്ത്, കേദാർ ജാദവ്, എം.എസ്. ധോണി എന്നിവരെയാണ് ഇന്ത്യ മധ്യനിരയിൽ പരീക്ഷിച്ചത്. പ്രതീക്ഷയ്ക്കൊത്തുയരാൻ ഇവർക്കാർക്കും സാധിച്ചില്ലെന്നതാണ് വാസ്തവം. ജാദവ് (അഞ്ച് ഇന്നിംഗ്സിൽ 177 റണ്‍സ്) വിജയ് (അഞ്ച് ഇന്നിംഗ്സിൽ 115 റണ്‍സ്), ധോണി (മൂന്ന് ഇന്നിംഗ്സിൽ 85 റണ്‍സ്), റായുഡു (മൂന്ന് ഇന്നിംഗ്സിൽ 33 റണ്‍സ്) എന്നിവർക്കാണ് അതിൽ അവസരം കൂടുതൽ ലഭിച്ചത്.
പരീക്ഷണവും പരിക്കും
പരീക്ഷണങ്ങളാണ് പരന്പരയിലുടനീളം നടത്തിയതെങ്കിലും ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചു. പാണ്ഡ്യയുടെ അഭാവത്തിൽ രവീന്ദ്ര ജഡേജയെ ഇറക്കേണ്ടതായി വന്നു. വിജയ് ശങ്കറിന്റെ ബൗളിംഗ് പരാജയമാണ് കോഹ്ലി നേരിട്ട മറ്റൊരു പ്രശ്നം. പാണ്ഡ്യയുടെ പരിക്ക് ഭേദമായതായുള്ള വാർത്തയാണ് വരുന്നത്. മുംബൈ ഇന്ത്യൻസിനായി പാണ്ഡ്യ ഐപിഎലിൽ കളിക്കുമെന്ന് ചുരുക്കം.
ബൗളിംഗിൽ ലോക ഒന്നാം നന്പറായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും റണ്‍ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാത്ത സമയങ്ങളും പരന്പരയിലുണ്ടായി. ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ബുംറയെ ഓസീസ് ഫലപ്രദമായി നേരിട്ടു. എന്നാൽ, റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും (അഞ്ച് ഇന്നിംഗ്സിൽ 302 റണ്‍സ്) യുസ്വേന്ദ്ര ചാഹലും (ഒരു ഇന്നിംഗ്സിൽ 80 റണ്‍സ്) വഴങ്ങിയ റണ്‍സ് നിരാശപ്പെടുത്തുന്നതാണ്. മുഹമ്മദ് ഷാമിയും (നാല് ഇന്നിംഗ്സിൽ 213 റണ്‍സ്) ബുംറയും (അഞ്ച് ഇന്നിംഗ്സിൽ 244 റണ്‍സ്) ഭുവനേശ്വറും (രണ്ട് ഇന്നിംഗ്സിൽ 115 റണ്‍സ്) പിശുക്ക് കാണിച്ചില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയായി.
ചുരുക്കത്തിൽ 2009നുശേഷം ഓസ്ട്രേലിയ ഇന്ത്യയിൽ ആദ്യമായി പരന്പര നേടി, 2015-16നുശേഷം ഇന്ത്യ നാട്ടിൽ പരന്പര അടിയറവച്ചു. ലോകകപ്പിൽ തങ്ങൾ ഫേവറിറ്റുകളല്ലെന്ന് കോഹ്ലിതന്നെ പറയുന്പോഴും കളി മാറിയാൽ കപ്പ് കൈക്കലാക്കാൻ കരുത്തുണ്ട് ടീം ഇന്ത്യക്ക്.
അനീഷ് ആലക്കോട്
കളി മാറട്ടെ...
11:47 PM Mar 14, 2019 | Deepika.com