കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞതോടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്നുണ്ടായ പുകയാണ് കൊച്ചിയിൽ വ്യാപിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും മാലിന്യ പ്ലാന്റിലെ തീ പൂർണമായും കെടുത്താൻ സാധിക്കാത്തതു പ്രതിസന്ധി വർധിപ്പിച്ചു. ഇതിനിടെ, സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു.
റവന്യു വകുപ്പ് റിപ്പോർട്ട് തേടി
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ പറ്റി റവന്യു മന്ത്രിയുടെ ഓഫീസ് എറണാകുളം ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടി. അട്ടിമറി സാധ്യതയടക്കം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണു നിർദേശം. പ്രാഥമിക റിപ്പോർട്ട് കളക്ടർ ഇന്നു സമർപ്പിക്കുമെന്നാണു സൂചന.
മംഗളവനത്തിലും തീ
മംഗളവനത്തിന്റെ ഓൾഡ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഇആർജി റോഡിലെ ഒരാൾ പൊക്കത്തിലുള്ള പുൽപ്പടർപ്പിന് ഇന്നലെ വൈകുന്നേരം 5.15ഓടെ തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റുകൾ ഒന്നര മണിക്കൂറോളം ശ്രമിച്ചാണു തീയണച്ചത്. മംഗളവനത്തിനു സമീപത്തു താമസിക്കുന്ന നാടോടികൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു.