കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘമെത്തി. പ്രത്യേക പോലീസ് സംഘം അന്വേഷിച്ച് ഏഴുപേരെ അറസ്റ്റ് ചെയ്ത കേസ് 20നാണ് സർക്കാർ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറിയത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാർ, കാസർഗോഡ് സിഐ റഹീം എന്നിവരാണ് അന്വേഷണസംഘത്തിലെ പ്രമുഖർ. ഡിവൈഎസ്പി പ്രദീപ്കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇദ്ദേഹം ആദൂർ സിഐയായി കുറേക്കാലം കാസർഗോഡുണ്ടായിരുന്നു.
അന്വേഷണസംഘത്തിന് കേസ് ഫയലുകൾ ഇതുവരെയും കൈമാറിയിട്ടില്ല. നാളെ ഫയലുകൾ കൈമാറുമെന്നാണ് സൂചന. അതേസമയം, കേസുകൾ തെളിയിക്കാൻ പ്രാപ്തനായ കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ അന്വേഷണസംഘത്തിൽനിന്ന് അകറ്റിനിർത്തിയത് ദുരൂഹത വർധിപ്പിക്കുന്നു.
പ്രമാദമായ കേസുകളിൽ ലോക്കൽ പോലീസ് അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണം തുടരേണ്ടതുണ്ടെന്ന് ചട്ടമുണ്ട്. ഇതുപ്രകാരം കല്യോട്ടെ കേസ് ഡിവൈഎസ്പി രഞ്ജിത്ത് തുടക്കത്തിൽ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെകൂടി ശ്രമഫലമായാണ് കാര്യങ്ങൾ ഇതുവരെയെത്തിയത്.
എന്നാൽ, രഞ്ജിത്തിന്റെ തുടരന്വേഷണം പാർട്ടിക്ക് ദോഷംചെയ്യുമെന്ന കണ്ടെത്തലിനെത്തുടർന്ന് അദ്ദേഹത്തിന്റെ സേവനം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു.
പെരിയ ഇരട്ടക്കൊലപാതകം : ക്രൈംബ്രാഞ്ച് അന്വേഷണം നാളെ തുടങ്ങും
01:38 AM Feb 24, 2019 | Deepika.com